ട്രാന്‍സ്ഫര്‍ വിപണിയില്‍ റയലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; സിറ്റി വിട്ട് ബെര്‍ണാര്‍ഡോ സില്‍വ ഇനി സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക്

Published by
ജനം വെബ്‌ഡെസ്ക്

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ ബെര്‍ണാര്‍ഡോ സില്‍വ സ്പാനിഷ് ഭീമന്മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നു. ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി പോര്‍ച്ചുഗല്‍ ദേശീയ ടീം ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്‌ത്തിയ ഈ വലിയ ട്രാന്‍സ്ഫര്‍ വാര്‍ത്ത പുറത്തുവന്നത്. വെറും 36 മണിക്കൂര്‍ മാത്രം നീണ്ടുനിന്ന അതിവേഗ ചര്‍ച്ചകള്‍ക്കൊടുവിലാണ് റയല്‍ മാനേജ്‌മെന്റ് സില്‍വയുമായി ധാരണയിലെത്തിയത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിരയിലെ അവിഭാജ്യ ഘടകമായിരുന്നു ബെര്‍ണാര്‍ഡോ സില്‍വ. ഈ മാസം അവസാനത്തോടെ സിറ്റിയുമായുള്ള കരാര്‍ അവസാനിക്കുന്ന താരം ഒരു ഫ്രീ ഏജന്റായാണ് ക്ലബ്ബ് വിടുന്നത്. ഇംഗ്ലണ്ടില്‍ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് സ്‌പെയിനിലേക്കുള്ള താരത്തിന്റെ വഴിതുറന്നത്. പോര്‍ച്ചുഗല്‍ ടീമിനൊപ്പം ലോകകപ്പ് ക്യാമ്പിലുള്ള സില്‍വയ്‌ക്കായി അദ്ദേഹത്തിന്റെ ഏജന്റാണ് റയലുമായി ചര്‍ച്ചകള്‍ നടത്തി കരാര്‍ അന്തിമമാക്കിയത്.

കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാനാകാതെ കടുത്ത നിരാശയിലായിരുന്നു റയല്‍ മാഡ്രിഡ്. നിരന്തരമായ പരിശീലക മാറ്റങ്ങളും പരിക്കുകളും ടീമിനെ അലട്ടിയിരുന്നു. ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാന്‍ വിഖ്യാത കോച്ച് ഹോസെ മൗറീഞ്ഞോയെ റയല്‍ വീണ്ടും പരിശീലക സ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട്. സാന്റിയാഗോ ബെര്‍ണബ്യൂവിലേക്കുള്ള തന്റെ രണ്ടാം വരവില്‍ ടീം പുനര്‍നിര്‍മാണത്തിനായി മൗറീഞ്ഞോ പ്രധാനമായും ലക്ഷ്യമിട്ടത് സില്‍വയെയായിരുന്നു.

ലാലീഗയിലെ റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണയും നഗര എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡും സില്‍വയെ സ്വന്തമാക്കാന്‍ ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തര എതിരാളികളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് റയല്‍ ഈ വമ്പന്‍ നീക്കം നടത്തിയത്. ഫ്രീ ഏജന്റായതിനാല്‍ ട്രാന്‍സ്ഫര്‍ ഫീസായി ഒരു രൂപ പോലും നല്‍കാതെയാണ് അനുഭവസമ്പന്നനായ ഈ ലോകോത്തര താരത്തെ റയല്‍ തങ്ങളുടെ പാളയത്തില്‍ എത്തിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ച 10 വര്‍ഷത്തെ കരിയറില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് സില്‍വ പടിയിറങ്ങുന്നത്. 6 പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, 1 ചാമ്പ്യന്‍സ് ലീഗ് ട്രോഫി, 153 ഗോള്‍ എന്നിവയാണ് താരത്തിന്റെ സംഭാവനകള്‍. നിലവില്‍ ലോകകപ്പ് പോരാട്ടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സില്‍വയുടെ തീരുമാനം. അതിനാല്‍ 2026 ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ചതിന് ശേഷം മാത്രമേ റയല്‍ മാഡ്രിഡ് ഈ കൂടുമാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളൂ. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ മൗറീഞ്ഞോയുടെ പുതിയ റയല്‍ മാഡ്രിഡ് പ്രൊജക്റ്റിന്റെ പ്രധാന ചാലകശക്തിയായി സില്‍വ മാറും.

Share