രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം; ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി പത്മകുമാറിനെ സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഎം

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: ശബരമലയിലെ കോടികളുടെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായിട്ടും മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടില്‍ ഉറച്ചുനിന്ന് സിപിഎം. പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, വെറുമൊരു സസ്‌പെന്‍ഷനില്‍ നടപടി ഒതുക്കി പത്മകുമാറിനെ പാര്‍ട്ടി സുരക്ഷിതനാക്കുകയായിരുന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരണം മുതല്‍ അതിലെ സജീവ അംഗമായ പത്മകുമാറിനെതിരെ എന്ത് നടപടി വേണമെന്ന് നിശ്ചയിക്കാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് ഈ നാടകീയ തീരുമാനം പുറത്തുവന്നത്.

പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് എന്നെന്നേക്കുമായി പുറത്താക്കുമെന്നായിരുന്നു ആദ്യം ഉയര്‍ന്നുവന്ന വാര്‍ത്തകള്‍. എന്നാല്‍ കടുത്ത നടപടികളിലേക്ക് കടന്നാല്‍ തനിക്കറിയാവുന്ന പാര്‍ട്ടി രഹസ്യങ്ങളെല്ലാം പരസ്യമാക്കുമെന്ന പത്മകുമാറിന്റെ ഭീഷണിക്കു മുന്നില്‍ സിപിഎം നേതൃത്വം ഒടുവില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് സംസാരം. പാര്‍ട്ടി തള്ളിയാല്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങളും അണിയറക്കഥകളും ഉള്‍പ്പെടുത്തി പുസ്തകം എഴുതുമെന്ന് പത്മകുമാറുമായി അടുത്ത കേന്ദ്രങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇതോടെ പാര്‍ട്ടിയിലെ വന്‍സ്രാവുകള്‍ കുടുങ്ങുമെന്ന ഭയമാണ് പുറത്താക്കല്‍ ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന. സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയെ സംരക്ഷിക്കുന്ന പാര്‍ട്ടിയുടെ ഈ നിലപാടിനെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നും അണികള്‍ക്കിടയില്‍ നിന്നും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്വര്‍ണ്ണക്കൊള്ളയ്‌ക്ക് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ചില ‘ദൈവതുല്യരായ’ പ്രമുഖരുണ്ടെന്ന് പത്മകുമാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. കടുത്ത നടപടിയെടുത്താല്‍ ഇവരുടെ പേരുകള്‍ പുറത്തുവരുമെന്ന് ഉറപ്പായതോടെയാണ് സസ്‌പെന്‍ഷന്‍ നാടകത്തിലൂടെ പാര്‍ട്ടി ഒത്തുതീര്‍പ്പിന് വഴങ്ങിയതെന്ന ആക്ഷേപം ശക്തമാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത പരാജയത്തിന് പ്രധാന കാരണം ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ജനങ്ങളുടെ കണ്ണ് തുടയ്‌ക്കാനായി മാത്രമുള്ള ഈ സസ്‌പെന്‍ഷന്‍ നടപടി. എന്നാല്‍, കേസില്‍ കൃത്യമായ അന്വേഷണമോ പുറത്താക്കലോ നല്‍കാതെ പ്രതിയെ താലോലിക്കുന്ന സിപിഎം ശൈലി പാര്‍ട്ടിക്കുള്ളില്‍ തന്നെ വരും ദിവസങ്ങളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചേക്കും.

Share