കാണ്‍പൂര്‍: ചില മനുഷ്യര്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങള്‍ വെറുമൊരു വിനോദോപാധിയല്ല, മറിച്ച് ജീവന്റെ തന്നെ ഭാഗമാണ്. കാണ്‍പൂരില്‍ നിന്നുള്ള ഒരു യുവാവിന്റെ ജീവിതം അത്തരത്തിലൊന്നായിരുന്നു. വന്യമായ ലോകത്തെ തിരക്കുകളില്‍ നിന്നെല്ലാം ഒളിച്ച്, അവന്‍ ശാന്തത കണ്ടെത്തിയിരുന്നത് തന്റെ മുറിയിലെ അക്വേറിയത്തിലെ വര്‍ണ്ണമത്സ്യങ്ങളിലായിരുന്നു. അവയ്‌ക്ക് തീറ്റ നല്‍കിയും, ടാങ്ക് ഭംഗിയാക്കിയും, അവയുടെ നീന്തല്‍ നോക്കിനിന്നും അവന്‍ തന്റെ ഏകാന്തതകളെ മനോഹരമാക്കി.
എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച മണിക്കൂറുകളോളം നീണ്ടുനിന്ന പവര്‍കട്ട് ആ യുവാവിന്റെ കുഞ്ഞുലോകത്തെ തകിടം മറിച്ചു. വൈദ്യുതി നിലച്ചതോടെ അക്വേറിയത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന മോട്ടോറുകള്‍ നിശ്ചലമായി. ടാങ്കിനുള്ളില്‍ ശ്വാസം കിട്ടാതെ പിടയുന്ന തന്റെ പ്രിയപ്പെട്ട മത്സ്യങ്ങളെ നോക്കി ആ യുവാവ് ആകെ പരിഭ്രാന്തനായി. മണിക്കൂറുകള്‍ കടന്നുപോയിട്ടും വൈദ്യുതി തിരിച്ചെത്തിയില്ല. ഒടുവില്‍, അവന്‍ ഏറെ സ്‌നേഹത്തോടെ പരിപാലിച്ച ആ വര്‍ണ്ണമത്സ്യങ്ങള്‍ ഓരോന്നായി ജീവനറ്റ് വെള്ളത്തില്‍ പൊങ്ങിത്തുടങ്ങി. ആ കാഴ്ച അവന്റെ ഉള്ളിലെവിടെയോ വലിയൊരു മുറിവാണ് ഉണ്ടാക്കിയത്.
‘അവന് ആ മീനുകള്‍ ജീവനായിരുന്നു. തന്റെ സമയത്തിന്റെ ഭൂരിഭാഗവും അവന്‍ ചെലവഴിച്ചിരുന്നത് അവയ്‌ക്ക് വേണ്ടിയായിരുന്നു…’ ഒരച്ഛന്റെ ഈ വാക്കുകളിലുണ്ട് ആ മകന്‍ ആ അക്വേറിയത്തെ എത്രത്തോളം പ്രാണനായി കണ്ടിരുന്നു എന്നത്. തീരാത്ത വിഷമത്തോടെ മുറിയില്‍ കയറി വാതിലടച്ച മകനെ പിറ്റേന്ന് വൈകിയിട്ടും കാണാതായപ്പോഴാണ് പിതാവ് വാതില്‍ ബലമായി തുറന്നത്. എന്നാല്‍, കാത്തിരുന്നത് ആ കുടുംബത്തെ തകര്‍ത്തുക്കളഞ്ഞ ദൃശ്യമായിരുന്നു. മത്സ്യങ്ങളുടെ വേര്‍പാട് താങ്ങാനാകാതെ ആ യുവാവ് സ്വന്തം ജീവിതം അവസാനിപ്പിച്ചിരുന്നു.
മൃഗങ്ങളോടുള്ള അമിതമായ വൈകാരിക ആത്മബന്ധം ചിലപ്പോള്‍ മനുഷ്യരെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ സംഭവം. എന്നാല്‍, കേവലം മീനുകള്‍ ചത്തതുകൊണ്ട് മാത്രം ഒരാള്‍ ജീവനൊടുക്കുമോ എന്ന സംശയം പോലീസിനുണ്ട്. ഇതിന് പിന്നില്‍ മറ്റ് മാനസിക സങ്കീര്‍ണ്ണതകളോ കാരണങ്ങളോ ഉണ്ടോ എന്ന് കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ സാധിക്കൂ.















