ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മില്‍ വെര്‍ച്വലായി ഒപ്പുവച്ച ചരിത്രപരമായ കരാറിനെ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസും ഇറാനും തമ്മില്‍ ധാരണയിലെത്തിയെങ്കിലും മേഖലയിലെ പോരാട്ടങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. നിലവിലെ കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാല്‍ ഇസ്രയേലിന് സ്വന്തമായി സുരക്ഷാ താല്‍പ്പര്യങ്ങളുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഎസിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും, ഇറാന് വേണ്ടി സ്പീക്കര്‍ മുഹമ്മദ് ബഗര്‍ ഖാലിബാഫും വെര്‍ച്വലായി ധാരണാപത്രത്തില്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കകമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
മാധ്യമങ്ങളെ കണ്ട നെതന്യാഹു, താനും ട്രംപും എല്ലാ വിഷയങ്ങളിലും ഒരേ നിലപാടുള്ളവരല്ലെന്ന് തുറന്നുപറഞ്ഞു. മികച്ച കുടുംബങ്ങളില്‍ പോലും ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പ്രസിഡന്റ് ട്രംപും ഞാനും ഒരേ വീക്ഷണകോണിലൂടെയല്ല എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നത്. അദ്ദേഹം അമേരിക്കയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍, ഇസ്രയേലിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അത് വിവേകത്തോടെ തന്നെ ഞാന്‍ ചെയ്യും,’ നെതന്യാഹു പറഞ്ഞു.
പുതിയ കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇസ്രയേലിന്റെ സുരക്ഷാ മുന്‍ഗണനകളില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. താന്‍ അധികാരത്തില്‍ ഇരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധം നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിരോധിക്കാനുള്ള പോരാട്ടം തുടരുമെന്നും, ഗാസ, തെക്കന്‍ ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ നിലവില്‍ യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ആവശ്യമാണെന്ന് തോന്നുന്നത്ര കാലം ഈ മേഖലകളില്‍ സൈനിക സാന്നിധ്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തിന്റെ തുടക്കത്തില്‍ ഈ കരാറിനെക്കുറിച്ച് നേരിട്ട് സംസാരിക്കാന്‍ നെതന്യാഹു തയ്യാറായിരുന്നില്ല. പകരം ശത്രുക്കള്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം കൈവരിച്ച വന്‍ വിജയങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. കരാറിന്റെ യഥാര്‍ത്ഥ ഉള്ളടക്കത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇസ്രയേലിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായാണോ കരാര്‍ രൂപപ്പെട്ടതെന്ന ചോദ്യത്തിന്, ട്രംപുമായി തനിക്കുള്ള ദീര്‍ഘകാലത്തെ ആത്മബന്ധത്തെക്കുറിച്ചാണ് അദ്ദേഹം മറുപടി നല്‍കിയത്. യുഎസ് രാഷ്‌ട്രീയത്തെക്കുറിച്ചുള്ള തന്റെ ആഴത്തിലുള്ള അറിവും പരിചയസമ്പത്തും ഇത്തരം നിര്‍ണായക സാഹചര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഇറാന്‍ ദേശീയ സുരക്ഷാ സമിതിയിലെ 90 ശതമാനത്തിലധികം അംഗങ്ങളും ഈ കരാറിനെ പിന്തുണച്ചിട്ടുണ്ട്. ലെബനനിലെ വെടിനിര്‍ത്തല്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ ധാരണമെന്നാണ് ഇറാന്റെ വിശദീകരണം. ഇറാനുള്ള ഉപരോധങ്ങളിലെ ഇളവുകള്‍ അവരുടെ വരുംദിനങ്ങളിലെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വരാനിരിക്കുന്ന വെള്ളിയാഴ്ച ഔദ്യോഗിക ഒപ്പിടീല്‍ ചടങ്ങിന് ശേഷം കരാറിന്റെ പൂര്‍ണ്ണരൂപം പരസ്യപ്പെടുത്തുമെന്നും ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി പൂര്‍ണ്ണമായും തുറന്നുനല്‍കുമെന്നും ട്രംപ് അറിയിച്ചു. യുഎസ് ഉപരോധം നീക്കിയതോടെ ഇറാനില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ കടലിടുക്കിലൂടെയുള്ള യാത്ര പുനരാരംഭിച്ചിട്ടുണ്ട്.
ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രാന്‍സിലെ ഏവിയാനില്‍ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതോടെ, ആഗോള എണ്ണവിപണിയെയും പശ്ചിമേഷ്യയെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തിയ 107 ദിവസത്തെ യുദ്ധത്തിനാണ് താല്കാലിക ശമനമാകുന്നത്.















