അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ

Published by
ജനം വെബ്‌ഡെസ്ക്

വാഷിംഗ്ടൺ/ടെഹ്റാൻ: മാസങ്ങളായി പശ്ചിമേഷ്യയെ ആശങ്കയിലാഴ്‌ത്തിയ സംഘർഷങ്ങൾക്ക് വിരാമമാകുന്നു.  അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ പ്രാബല്യത്തിൽ വന്നതായി  അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാർ 14-പോയിന്റ് ധാരണാപത്രത്തിൽ ഡിജിറ്റലായി ഒപ്പുവെച്ചതോടെയാണ് കരാർ നിലവിൽ വന്നത്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് യുഎസ് പ്രസിഡൻ്റിന്റെ പ്രതികരണം.

കരാറിലൂടെ സൈനിക ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാനും ഗൾഫ് മേഖലയിലെ കടൽഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിടുന്നതായി ഇരു രാജ്യങ്ങളും അറിയിച്ചു. ലോക എണ്ണവ്യാപാരത്തിന്റെ പ്രധാന കവാടമായ ഹോർമുസ് കടലിടുക്ക് വീണ്ടും സുരക്ഷിതമായി തുറക്കുന്നതിനും കടൽ ഉപരോധങ്ങൾ അവസാനിപ്പിക്കുന്നതിനും ധാരണയായിട്ടുണ്ട്.

ഒപ്പം ഇറാന്റെ പുനർനിർമ്മാണത്തിനും സാമ്പത്തിക വികസനത്തിനുമായി 300 ബില്യൺ ഡോളർ അമേരിക്ക നൽകും. ആണവായുധ നിർമാണത്തിൽ നിന്നും പിൻമാറാൻ  ഇറാൻ സമ്മതിച്ചതായി കരാറിൽ പറയുന്നു. അന്താരാഷ്‌ട്ര ആണവോര് ജ്ജ ഏജന് സിയുടെ (ഐഎഇഎ) മേൽനോട്ടത്തില് സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യാൻ ഇറാൻ സമ്മതിച്ചെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ തർക്കവിഷയങ്ങളിലും പരിഹാരമായിട്ടില്ല. അടുത്ത 60 ദിവസത്തിനുള്ളിൽ വിശദമായ ചർച്ചകൾ നടത്തി അന്തിമ കരാറിലെത്താനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. കരാർ ലംഘിക്കപ്പെട്ടാൽ കർശന നടപടികളിലേക്ക് മടങ്ങാൻ അമേരിക്ക മടിക്കില്ലെന്ന മുന്നറിയിപ്പും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിട്ടുണ്ട്.

സമാധാന ധാരണയുടെ വാർത്ത പുറത്തുവന്നതോടെ അന്താരാഷ്‌ട്ര വിപണികളിലും അനുകൂല പ്രതികരണമാണ് ഉണ്ടായത്. അസംസ്കൃത എണ്ണയുടെ വിലയിൽ ഇടിവുണ്ടായപ്പോൾ ഏഷ്യൻ ഓഹരി വിപണികൾ നേട്ടത്തിലായി. പശ്ചിമേഷ്യയിലെ സംഘർഷം കുറയുമെന്ന പ്രതീക്ഷയാണ് വിപണികൾക്ക് ആത്മവിശ്വാസം നൽകിയത്.

എങ്കിലും കരാർ ദീർഘകാല സമാധാനത്തിന് വഴിയൊരുക്കുമോ എന്ന കാര്യത്തിൽ അന്താരാഷ്‌ട്ര സമൂഹത്തിന് സംശങ്ങളുണ്ട്. പരസ്പര വിശ്വാസം വീണ്ടെടുക്കുകയും കരാറിലെ വ്യവസ്ഥകൾ കൃത്യമായി നടപ്പാക്കുകയും ചെയ്താൽ മാത്രമേ പശ്ചിമേഷ്യയിൽ സ്ഥിരത ഉറപ്പാക്കാനാകൂവെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.

 

Share