തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് കണക്കുകൾ സൂചിപ്പിക്കുന്നു. ഷിഗെല്ല അടക്കമുള്ള രോഗങ്ങൾ നിയന്ത്രണാതീതമായി തുടരുന്നതിനിടെ, പനിബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത് ആരോഗ്യരംഗത്ത് ആശങ്ക വർധിപ്പിക്കുന്നു.
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഇതുവരെ 1,79,413 പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇതിൽ രണ്ടുപേർ മരണപ്പെട്ടു. ബുധനാഴ്ച മാത്രം 12,304 പേർ പനി ബാധിച്ച് ചികിത്സ തേടിയതായും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനവും തുടരുകയാണ്. ഈ മാസം ഇതുവരെ 91 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായും അഞ്ച് പേർ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ആറ് മാസത്തിനിടെ ആകെ 161 പേർക്ക് രോഗബാധ ഉണ്ടായതിൽ ആറുപേർ മരണപ്പെട്ടു. രോഗം മുൻവർഷങ്ങളിൽ പ്രധാനമായും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ മാത്രം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഇത്തവണ പത്തനംതിട്ട, പാലക്കാട്, കാസർകോട് ഒഴികെയുള്ള ജില്ലകളിലേക്കും വ്യാപിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
പകർച്ചവ്യാധി വ്യാപനത്തിന് മഴക്കാല മുൻശുചീകരണത്തിലെ വീഴ്ച കാരണമായിരിക്കാമെന്ന വിലയിരുത്തലുകളും ഉയരുന്നു. അതിനിടെ, ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ്, മലേറിയ എന്നിവയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജൂണിൽ മാത്രം 1,029 പേർക്ക് ഡെങ്കിപ്പനിയും 149 പേർക്ക് എലിപ്പനിയും 47 പേർക്ക് മലേറിയയും സ്ഥിരീകരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് പുറമേ, ചിക്കുൻഗുനിയ, ചിക്കൻപോക്സ്, ഇൻഫ്ലുവൻസ, മുണ്ടിനീർ തുടങ്ങിയ രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ രണ്ട് പേർ ചികിത്സയിലാണ്. അമീബിക് മസ്തിഷ്കജ്വരം 11 പേരിൽ സ്ഥിരീകരിച്ചതിൽ മൂന്ന് പേർ മരണപ്പെട്ടു. പേവിഷബാധയേറ്റ് ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്.
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹൈപവർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ ഇടപെടൽ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്. സംസ്ഥാനത്ത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.















