തിരുവനന്തപുരം: കേരളത്തിലെ നാല് പ്രധാന ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയിൽ വികസിപ്പിച്ച് ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കി ഉയർത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം എന്നീ ക്ഷേത്രങ്ങളെയാണ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ആത്മീയ–തീർത്ഥാടന ടൂറിസം മേഖലക്ക് വലിയ പ്രാധാന്യം നൽകി ക്ഷേത്ര കേന്ദ്രീകൃത അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. തീർത്ഥാടകരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം ദേശീയതലത്തിൽ കൂടുതൽ ഭക്തരെ ആകർഷിക്കാനും പദ്ധതിയുണ്ട്.
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കാവുകളും ക്ഷേത്രക്കുളങ്ങളും നവീകരിക്കുന്നതിനായി അഞ്ച് കോടി രൂപ ബജറ്റിൽ പ്രത്യേകമായി വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന്റെ സാംസ്കാരിക–ആധ്യാത്മിക പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രതിവർഷം നൽകേണ്ട ആന്വിറ്റി വിഹിതം വിതരണം ചെയ്യുന്നതിനായി അഞ്ച് കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി. അതേസമയം മലബാർ ദേവസ്വം ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അധിക ഭരണാധികാരങ്ങൾ നൽകുന്നതിനും സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മലബാർ ദേവസ്വം ബോർഡിനായി മറ്റ് ദേവസ്വം ബോർഡുകൾക്കുള്ളതുപോലെ സമഗ്ര ചട്ടങ്ങൾ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ഭരണത്തിലും വികസന പ്രവർത്തനങ്ങളിലും കൂടുതൽ ഏകോപനവും സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.















