ലഡാക്കില്‍ പ്ലാസ്റ്റിക്കിന് പൂട്ടിടാന്‍ കടുത്ത നടപടി; ലംഘിച്ചാല്‍ ?10,000 പിഴ, പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ 5,000 ശിക്ഷ

Published by
ജനം വെബ്‌ഡെസ്ക്

ലേ: ഹിമാലയന്‍ പരിസ്ഥിതിയെയും പ്രകൃതിഭംഗിയെയും സംരക്ഷിക്കാന്‍ നിര്‍ണായക നടപടികളുമായി ലഡാക്ക് ഭരണകൂടം. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനും വില്‍പ്പനയ്‌ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയതോടൊപ്പം പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും കനത്ത പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരികളുടെ വര്‍ധിച്ചുവരുന്ന തിരക്കും പ്ലാസ്റ്റിക് മാലിന്യത്തിന്റെ വ്യാപനവും കണക്കിലെടുത്താണ് നടപടി.

ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന പുതിയ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും 10,000 രൂപ പരിസ്ഥിതി നഷ്ടപരിഹാര പിഴ ഈടാക്കും. ലേ വിമാനത്താവളത്തിലും ലഡാക്കിലേക്കുള്ള പ്രധാന പ്രവേശനകേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കാനും വിലക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വരവും ഉപയോഗവും തടയാനും ഭരണകൂടം നിര്‍ദേശം നല്‍കി.

പരിസ്ഥിതി ദുര്‍ബലമായ മേഖലകളില്‍ പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതും മാലിന്യം പരത്തുന്നതും ഇനി കര്‍ശനമായി ശിക്ഷിക്കപ്പെടും. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 5,000 രൂപ പിഴ ചുമത്തും. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ട്രെക്കിങ് പാതകള്‍, നഗരപ്രദേശങ്ങള്‍ എന്നിവ ശുചിയായി നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

വിലക്കിന് വിധേയമായ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ പ്ലാസ്റ്റിക് സ്പൂണുകള്‍, ഫോര്‍ക്കുകള്‍, കപ്പുകള്‍, പ്ലേറ്റുകള്‍, സ്‌ട്രോകള്‍, ട്രേകള്‍, പ്ലാസ്റ്റിക് പാക്കേജിങ്, റാപ്പിങ് ഫിലിമുകള്‍, തെര്‍മോകോള്‍ അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് പതാകകള്‍, പ്ലാസ്റ്റിക് സ്റ്റിററുകള്‍, നിശ്ചിത കനത്തില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാനറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പരിസ്ഥിതി സൗഹൃദ ബദല്‍ ഉല്‍പ്പന്നങ്ങളിലേക്ക് മാറാന്‍ വ്യാപാരികളോടും പൊതുജനങ്ങളോടും ഭരണകൂടം അഭ്യര്‍ഥിച്ചു.

ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഫോട്ടോകള്‍, വീഡിയോ ദൃശ്യങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, മറ്റ് ഇലക്ട്രോണിക് തെളിവുകള്‍ എന്നിവ ഉപയോഗിക്കാന്‍ അധികാരികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പരിശോധന നടത്തി നിയമലംഘകരെ കണ്ടെത്താനും പിഴ ഈടാക്കാനും ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്ക് നേരിട്ടുള്ള അധികാരവും നല്‍കിയിട്ടുണ്ട്.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, തഹസില്‍ദാര്‍മാര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍, ലഡാക്ക് മലിനീകരണ നിയന്ത്രണ സമിതി ഉദ്യോഗസ്ഥര്‍, ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, മുനിസിപ്പല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പരിസ്ഥിതി സംരക്ഷണ സേനാംഗങ്ങള്‍ എന്നിവര്‍ക്കാണ് നിയമം നടപ്പാക്കാനുള്ള അധികാരം നല്‍കിയിരിക്കുന്നത്.

ഉത്തരവാദിത്തമുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ലഡാക്കിന്റെ പ്രകൃതി സമ്പത്ത് ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കുകയും ചെയ്യുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന വ്യക്തമാക്കി. വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും അനിവാര്യമാണെന്നും സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിനും മാലിന്യം വലിച്ചെറിയുന്നതിനുമെതിരായ നടപടി നിയമപാലനം മാത്രമല്ല, ലഡാക്കിന്റെ പാരിസ്ഥിതിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുള്ള ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.

പര്‍വതനിരകളും ഹിമാനികളും തണ്ണീര്‍ത്തടങ്ങളും അപൂര്‍വ ജൈവവൈവിധ്യവും കൊണ്ട് ലോകശ്രദ്ധ നേടിയ ലഡാക്കില്‍ പ്ലാസ്റ്റിക് മലിനീകരണം ഗുരുതര ഭീഷണിയാണെന്ന് പരിസ്ഥിതി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നശിക്കാന്‍ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ എടുക്കുന്നതിനാല്‍ മണ്ണിനെയും ജലസ്രോതസ്സുകളെയും മലിനമാക്കുകയും വന്യജീവികള്‍ക്കും മനുഷ്യര്‍ക്കും ദോഷം വരുത്തുകയും ചെയ്യുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ പുറന്തള്ളുന്ന വിഷവാതകങ്ങള്‍ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണിയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Share