പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

Published by
ജനം വെബ്‌ഡെസ്ക്

ഹരിപ്പാട്: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികളില്‍ നിര്‍ണായക ഘട്ടമായി രണ്ടാം അലോട്ട്‌മെന്റ് പട്ടിക നാളെ വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ചൊവ്വാഴ്ച വൈകിട്ട് 5 മണിവരെ ബന്ധപ്പെട്ട സ്‌കൂളുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കാന്‍ അവസരമുണ്ടാകും.

ആദ്യ അലോട്ട്‌മെന്റിലൂടെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിച്ചിരുന്നെങ്കിലും, എല്ലാവരും പ്രവേശനം പൂര്‍ത്തിയാക്കിയിരുന്നില്ല. ആദ്യ ഘട്ടത്തില്‍ 2,46,638 വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചപ്പോള്‍, 2,20,465 പേരാണ് സ്‌കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം ഉറപ്പാക്കിയത്.

ഇവരില്‍ 1,23,744 വിദ്യാര്‍ഥികള്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടിയപ്പോള്‍, 96,721 പേര്‍ ഉയര്‍ന്ന ഓപ്ഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ താത്കാലിക പ്രവേശനമാണ് സ്വീകരിച്ചത്. ഇതോടെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളിലും സീറ്റ് മാറ്റത്തിനുള്ള സാധ്യത ഇവര്‍ക്കുണ്ട്.

അതേസമയം, അലോട്ട്‌മെന്റ് ലഭിച്ചിട്ടും 24,978 വിദ്യാര്‍ഥികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ സ്‌കൂളില്‍ ഹാജരായില്ല. അപേക്ഷകളിലെ സാങ്കേതിക പിഴവുകളും വിവരങ്ങളിലെ അപാകതകളും കാരണം 1,195 പേരുടെ അലോട്ട്‌മെന്റും റദ്ദാക്കേണ്ടിവന്നു.

ഈ രണ്ട് വിഭാഗങ്ങളിലായി ഒഴിവായ 26,173 സീറ്റുകള്‍ രണ്ടാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തും. ഇതിനൊപ്പം ആദ്യ ഘട്ടം കഴിഞ്ഞിട്ടും ഒഴിഞ്ഞുകിടന്ന 71,264 സീറ്റുകളും തുടര്‍ അലോട്ട്‌മെന്റുകളില്‍ പരിഗണിക്കും. ഇതുവഴി ആദ്യ അലോട്ട്‌മെന്റില്‍ അവസരം ലഭിക്കാതിരുന്ന ഏകദേശം 97,000 വിദ്യാര്‍ഥികള്‍ക്ക് രണ്ടും മൂന്നും ഘട്ടങ്ങളിലൂടെ പ്രവേശനസാധ്യത ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

പട്ടികജാതിപട്ടികവര്‍ഗ വികസന വകുപ്പുകളുടെ കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ (എം.ആര്‍.എസ്.) 1,318 സീറ്റുകളാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരുന്നത്. ഇതില്‍ 983 സീറ്റുകളിലാണ് പ്രവേശനം പൂര്‍ത്തിയായത്. ഈ സ്ഥാപനങ്ങളിലെ മൂന്നാം അലോട്ട്‌മെന്റ് പ്രവേശന നടപടികള്‍ ജൂണ്‍ 29, 30 തീയതികളില്‍ നടക്കും.

പുതിയ അധ്യയന വര്‍ഷത്തിലെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 6 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാല്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ സമയപരിധിക്കുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.

അതേസമയം, വി.എച്ച്.എസ്.ഇ. പ്രവേശനത്തിലും ആദ്യഘട്ട നടപടികള്‍ പുരോഗമിക്കുകയാണ്. 25,122 വിദ്യാര്‍ഥികള്‍ക്ക് ആദ്യ അലോട്ട്‌മെന്റ് ലഭിച്ചപ്പോള്‍ 13,813 പേരാണ് പ്രവേശനം ഉറപ്പാക്കിയത്. ജില്ലകളില്‍ കൊല്ലം 2,246 പ്രവേശനങ്ങളുമായി മുന്നിലെത്തിയപ്പോള്‍, 410 പ്രവേശനങ്ങളോടെ വയനാട് ഏറ്റവും പിന്നിലായി.

Share