അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന തുകകളുടെ കൈകാര്യം ചെയ്യലില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ വ്യാപകമാക്കി പ്രത്യേക അന്വേഷണസംഘം (എസ്ഐടി). പണപ്പിരിവും സംഭാവനകള്‍ എണ്ണുന്ന നടപടിക്രമങ്ങളും മാത്രമല്ല, ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പുരോഹിതരുടെയും പങ്കും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട അനില്‍ മിശ്രയെ എസ്ഐടി മണിക്കൂറുകളോളം ചോദ്യം ചെയ്തതായി വിവരമുണ്ട്. സംഭാവനകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ (എസ്ഒപി) കൃത്യമായി പാലിച്ചില്ലെന്ന സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്ഷേത്രപരിസരത്ത് പ്രവര്‍ത്തിച്ചിരുന്ന പലര്‍ക്കും ഔദ്യോഗിക ഉത്തരവുകള്‍ വഴി വ്യക്തമായ ചുമതലകള്‍ നല്‍കിയിരുന്നില്ലെന്നും, പല ഭരണനടപടികളും വാചിക നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നുമാണ് എസ്ഐടിയുടെ പ്രാഥമിക വിലയിരുത്തല്‍. ഇത് ഉത്തരവാദിത്ത നിര്‍ണയത്തിലും മേല്‍നോട്ടത്തിലും പോരായ്മകള്‍ സൃഷ്ടിച്ചിരിക്കാമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
സംഭാവനകളുടെ മേല്‍നോട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗര്‍ഭഗൃഹ ചുമതലയുള്ള കെ.ഡി. തിവാരിയുടെ പങ്കും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ക്ഷേത്രത്തിലെ ധനകാര്യ നിയന്ത്രണ സംവിധാനത്തെക്കുറിച്ചും രേഖാമൂലമുള്ള നടപടിക്രമങ്ങളെക്കുറിച്ചും വിശദമായ പരിശോധന തുടരുകയാണ്.
ജൂണ്‍ 7-ന് സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപയുടെ കണക്കെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് വിവാദം ശക്തമായത്. അതേസമയം, ക്ഷേത്ര ട്രസ്റ്റിനെതിരെ ഉയരുന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അയോധ്യയുടെയും രാമക്ഷേത്രത്തിന്റെയും പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ചു. വസ്തുതകള്‍ പുറത്തുകൊണ്ടുവരാനാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ഥന പ്രകാരമാണ് എസ്ഐടി അന്വേഷണം ആരംഭിച്ചതെന്നും, സമഗ്രമായ പരിശോധനയിലൂടെ സത്യാവസ്ഥ പുറത്തുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണഫലത്തെ അടിസ്ഥാനമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.