‘പ്രതിപക്ഷ നേതാവിനെ സ്വന്തം പാര്‍ട്ടി പോലും ഗൗനിക്കുന്നില്ല; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് ബിജെപി ദേശീയ വക്താവ് ഷഹ്സാദ് പൂനാവാല രംഗത്ത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അനുകൂലമായി പരാമര്‍ശിച്ചതാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തമാക്കുന്നതെന്നായിരുന്നു പൂനാവാലയുടെ ആരോപണം.

ശശി തരൂര്‍ പ്രധാനമന്ത്രി മോദിയുടെ നേതൃത്വപാടവം, രാജ്യാന്തര വേദികളിലെ അവതരണശൈലി, ദീര്‍ഘവീക്ഷണം, ഊര്‍ജസ്വലമായ പ്രവര്‍ത്തനരീതി എന്നിവയെ പ്രശംസിച്ചുവെന്നും അത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പൊതുനിലപാടില്‍ നിന്ന് വ്യത്യസ്തമാണെന്നും ബിജെപി വക്താവ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വികസന യാത്രയില്‍ മോദി വ്യക്തമായ സ്വാധീനം ചെലുത്തിയെന്ന തരൂരിന്റെ നിരീക്ഷണവും അദ്ദേഹം എടുത്തുപറഞ്ഞു.

രാഹുല്‍ ഗാന്ധിയെ ഭാവിയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ നിലപാടിനെയും പൂനാവാല വിമര്‍ശിച്ചു. പാര്‍ട്ടിക്കുള്ളിലെ ചില നേതാക്കള്‍ പോലും ആ അവകാശവാദത്തോട് യോജിക്കുന്നില്ലെന്നും, അതിന്റെ സൂചനകളാണ് സമീപകാല പ്രസ്താവനകളില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് ജനപിന്തുണ കുറഞ്ഞുവരികയാണെന്നും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന്റെ തെളിവാണെന്നുമാണ് ബിജെപി വക്താവിന്റെ മറ്റൊരു ആരോപണം. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ സ്വീകാര്യതയെ ബാധിച്ചുവെന്നാണ് പൂനാവാലയുടെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് നേതൃത്വത്തെ അംഗീകരിക്കാന്‍ ചില സഖ്യകക്ഷികള്‍ക്കും താല്‍പര്യമില്ലെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു. പ്രതിപക്ഷ സഖ്യത്തിലെ വിവിധ കക്ഷികള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ പൂര്‍ണമായി പിന്തുണയ്‌ക്കുന്നില്ലെന്നും പൂനാവാല ആരോപിച്ചു.

Share