വാരാന്ത്യത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കെഎസ്ഇബി, പ്രതിസന്ധി പൂര്‍ണമായി മാറിയിട്ടില്ലെന്ന് മുന്നറിയിപ്പ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ താല്‍ക്കാലിക പുരോഗതി ഉണ്ടായതോടെ ശനി-ഞായര്‍ ദിവസങ്ങളിലേക്കായി ആസൂത്രണം ചെയ്തിരുന്ന വൈദ്യുതി നിയന്ത്രണങ്ങള്‍ ഒഴിവാക്കി. തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അധിക വൈദ്യുതി ലഭിച്ചതും പവര്‍ കോറിഡോറില്‍ തടസ്സങ്ങളില്ലാതിരുന്നതുമാണ് കെഎസ്ഇബിക്ക് ആശ്വാസമായത്.

ഉയര്‍ന്ന നിരക്കില്‍ ഏകദേശം 650 മെഗാവാട്ട് വൈദ്യുതി വാങ്ങിയാണ് ആവശ്യമായ വിതരണം ഉറപ്പാക്കാന്‍ ബോര്‍ഡ് നടപടി സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാരാന്ത്യത്തില്‍ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ കഴിഞ്ഞത്.

എന്നാല്‍, ഗ്രിഡില്‍ നിശ്ചയിച്ചതിലും കൂടുതല്‍ വൈദ്യുതി തുടര്‍ച്ചയായി സ്വീകരിക്കുന്നത് ഗ്രിഡ് കോഡ് ലംഘനമായി കണക്കാക്കപ്പെടുന്നതിനാല്‍ ഇത് സ്ഥിരമായ പരിഹാരമല്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. ശനിയാഴ്ച രാത്രി 7 മുതല്‍ 12 വരെ ശരാശരി 300 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതി ക്ഷാമം അനുഭവപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച രാത്രി 7.17ന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 4,833 മെഗാവാട്ടായി രേഖപ്പെടുത്തിയിരുന്നു. അതേസമയം, ഞായറാഴ്ച ലഭിച്ച മഴയെ തുടര്‍ന്ന് അന്തരീക്ഷ താപനില കുറഞ്ഞതോടെ ഉപഭോഗത്തിലും ഇടിവുണ്ടായി.

ഞായറാഴ്ച 600 മുതല്‍ 700 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കുറഞ്ഞതിനെ തുടര്‍ന്ന് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായില്ല. അന്നത്തെ പരമാവധി വൈദ്യുതി ഉപയോഗം രാത്രി 7.24ന് 4,266 മെഗാവാട്ടായാണ് രേഖപ്പെടുത്തിയത്.

ഇതിനിടെ, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി. മണ്‍സൂണ്‍ ശക്തിപ്പെടാത്തത്, അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി തുടരുന്നത്, ദേശീയതലത്തില്‍ വൈദ്യുതി ലഭ്യതയില്‍ കുറവ് നേരിടുന്നത് തുടങ്ങിയ ഘടകങ്ങള്‍ ഇപ്പോഴും വെല്ലുവിളിയാണെന്നും സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും ബോര്‍ഡ് അറിയിച്ചു.

Share