കൊച്ചി: വിവാദമായ കശുവണ്ടി ഇറക്കുമതി അഴിമതി കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിൽ നിരുപാധികം മാപ്പപേക്ഷിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ ഹാജരായി. നേരിട്ട് കോടതിയിൽ എത്തിയാണ് അദ്ദേഹം മാപ്പപേക്ഷ ഉൾപ്പെട്ട സത്യവാങ്മൂലം സമർപ്പിച്ചത്.
കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് ഹനീഷിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നേരിട്ട് ഹാജരായത്.
ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. “കോടതി ഉത്തരവുകൾ വായിച്ച് മനസ്സിലാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥനല്ലേ നിങ്ങൾ?” എന്ന് കോടതി രൂക്ഷമായി ചോദിച്ചു. മുൻപ് കോടതി നിർദ്ദേശം ഉണ്ടായിരുന്നിട്ടും രണ്ട് തവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച് ഉത്തരവിട്ടത് അദ്ദേഹമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിന് വിരുദ്ധമായ നടപടികൾ സ്വീകരിച്ചതിന്റെ കാരണം വിശദീകരിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
കോടതി നിർദ്ദേശപ്രകാരം പത്താം തീയതിക്കകം പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനം എടുക്കേണ്ടതായിരുന്നു. എന്നാൽ എട്ടാം തീയതി തന്നെ വകുപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റിയതിനാൽ സമയബന്ധിതമായി തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ചപ്പോൾ അദ്ദേഹം സുപ്രീം കോടതിയെയും ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചിരുന്നുവെങ്കിലും അനുകൂല ഉത്തരവുകൾ ലഭിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഹാജരാകാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ഹാജരാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് അദ്ദേഹം നേരിട്ട് ഹാജരായി മാപ്പപേക്ഷ സമർപ്പിച്ചത്.
പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച അന്തിമ തീരുമാനം ജൂലൈ 2-നകം അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഇല്ലെങ്കിൽ സർക്കാരിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മുഹമ്മദ് ഹനീഷിന്റെ മാപ്പപേക്ഷയും ജൂലൈ 2-ന് വീണ്ടും പരിഗണിക്കും.
കേസിൽ പ്രതികളായ ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ അടക്കമുള്ളവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിനുള്ള വിഷയമാണ് പ്രധാനമായി പരിഗണിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് മൂന്ന് തവണ അനുമതി നിഷേധിച്ചിരുന്നു.എന്നാൽ കോടതി ഇടപെടലിനെ തുടർന്ന് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിലവിലെ സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.















