ചരിത്രത്തില്‍ ആദ്യമായി കാലാവസ്ഥ ലോകകപ്പ് മത്സരം നിര്‍ത്തിച്ചു; രണ്ട് മണിക്കൂര്‍ ഇടവേളയ്‌ക്ക് ശേഷം ഫ്രാന്‍സിന്റെ തകര്‍പ്പന്‍ ജയം, എംബാപ്പെയുടെ ഇരട്ടഗോള്‍ തിളങ്ങി

Published by
ജനം വെബ്‌ഡെസ്ക്

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പില്‍ അപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ച് ഫ്രാന്‍സ്-ഇറാഖ് പോരാട്ടം. കനത്ത മഴയും ശക്തമായ ഇടിമിന്നലും കാരണം മത്സരം രണ്ട് മണിക്കൂറിലേറെ നേരം തടസ്സപ്പെട്ടതോടെ ലോകകപ്പ് ചരിത്രത്തില്‍ കാലാവസ്ഥയെ തുടര്‍ന്ന് കളി നിര്‍ത്തിവെക്കേണ്ടിവന്ന ആദ്യ സംഭവമായി ഇത് മാറി.

മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ നഗരത്തില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. പ്രാദേശിക സമയം വൈകിട്ട് ആരംഭിച്ച പോരാട്ടത്തില്‍ ആദ്യ പകുതി അവസാനിക്കാനോടെയായിരുന്നു മഴയും ഇടിമിന്നലും രൂക്ഷമായത്. ഇടവേളയ്‌ക്ക് ശേഷം സുരക്ഷാ കാരണങ്ങളാല്‍ കളി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും താരങ്ങളെയും അധികൃതരെയും ഡ്രസിങ് റൂമുകളിലേക്കും കാണികളെ സുരക്ഷിത മേഖലകളിലേക്കും മാറ്റുകയും ചെയ്തു.

അമേരിക്കയില്‍ നിലവിലുള്ള ഇടിമിന്നല്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പ്രകാരം സ്റ്റേഡിയത്തിന് സമീപം മിന്നല്‍ സാന്നിധ്യം കണ്ടെത്തിയാല്‍ മത്സരം ഉടന്‍ നിര്‍ത്തണം. അവസാനമായി മിന്നല്‍ രേഖപ്പെടുത്തിയതിന് ശേഷം 30 മിനിറ്റ് വരെ പുതിയ മിന്നല്‍ ഇല്ലെന്ന് ഉറപ്പായാല്‍ മാത്രമേ കളി പുനരാരംഭിക്കാനാകൂ. ഈ നടപടിക്രമങ്ങളാണ് മത്സരത്തില്‍ ദീര്‍ഘമായ ഇടവേളയ്‌ക്ക് കാരണമായത്.

മഴയും ഇടവേളയും മത്സരത്തിന്റെ ആവേശം കുറച്ചില്ല. കളി പുനരാരംഭിച്ചപ്പോള്‍ ഫ്രഞ്ച് നിര കൂടുതല്‍ ആക്രമണാത്മകമായി കളം നിറഞ്ഞു. ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടിയിരുന്ന ഫ്രാന്‍സ് പിന്നീട് ആക്രമണം ശക്തമാക്കി എതിരാളികളെ പൂര്‍ണമായും സമ്മര്‍ദത്തിലാക്കി.

സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വീണ്ടും നിര്‍ണായക പ്രകടനമാണ് പുറത്തെടുത്തത്. 14-ാം മിനിറ്റില്‍ നേടിയ ആദ്യ ഗോളിന് പിന്നാലെ രണ്ടാം പകുതിയിലും വലകുലുക്കിയ താരം ടീമിന്റെ വിജയം എളുപ്പമാക്കി. പിന്നീട് ഒസ്മാന്‍ ഡെംബലെ നേടിയ മറ്റൊരു ഗോളും ഫ്രാന്‍സിന്റെ ആധിപത്യം ഉറപ്പിച്ചു.

അവസാനം മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇറാഖിനെ കീഴടക്കിയ ഫ്രാന്‍സ് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. കാലാവസ്ഥ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണ് ഫ്രാന്‍സ് തങ്ങളുടെ മികവ് വീണ്ടും തെളിയിച്ചത്.

Share