അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: നഗരത്തിലെ അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കാശിനാഥ് (20) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവശേഷം ഒളിവില്‍ പോയിരുന്ന പ്രതിയെ ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് എളമക്കര പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അംഗന്‍വാടി ടീച്ചറുടെ മകനായ പ്രതി സ്ഥിരമായി സ്ഥാപനത്തില്‍ എത്താറുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അംഗന്‍വാടികളില്‍ അനുമതിയില്ലാത്ത വ്യക്തികള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് ഇയാളുടെ സാന്നിധ്യം രേഖപ്പെടുത്തിയതെന്നത് അന്വേഷണത്തിന് നിര്‍ണായകമായി.

സംഭവത്തെക്കുറിച്ച് അംഗന്‍വാടി ടീച്ചറായ അമ്മയ്‌ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രാഥമിക മൊഴിയില്‍ ഇക്കാര്യം അറിയില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിശദമായ ചോദ്യംചെയ്യല്‍ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിന്റെ ഭാഗമായി അംഗന്‍വാടി ഹെല്‍പ്പറുടെ മൊഴിയും രേഖപ്പെടുത്തും.

കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ അംഗന്‍വാടിയിലാണ് സംഭവം നടന്നത്. വീട്ടിലെത്തിയ ശേഷം കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് അംഗന്‍വാടിക്കുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടന്നതായി മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ബന്ധപ്പെട്ട അംഗന്‍വാടി ടീച്ചറെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും സുരക്ഷാ വീഴ്ചകളടക്കമുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുകയും ചെയ്യുകയാണ്. കേസില്‍ എല്ലാ വശങ്ങളും പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Share