യുഎന്‍ വേദിയില്‍ വീണ്ടും കശ്മീര്‍ പരാമര്‍ശം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത തിരിച്ചടി, ”ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രം”

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ അനൗപചാരിക യോഗത്തില്‍ ജമ്മു-കശ്മീര്‍ വിഷയം ഉയര്‍ത്തിയ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കശ്മീര്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ”അനാവശ്യവും വസ്തുതാവിരുദ്ധവുമാണെന്ന്” ചൂണ്ടിക്കാട്ടിയ ഇന്ത്യ, ജമ്മു-കശ്മീര്‍ പൂര്‍ണമായും രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ബാഹ്യ ഇടപെടലിന് യാതൊരു സ്ഥാനവുമില്ലെന്നും ആവര്‍ത്തിച്ചു.

‘അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ പ്രാവര്‍ത്തികത’ എന്ന വിഷയത്തില്‍ ചൈനയും പാകിസ്ഥാനും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം. പാകിസ്ഥാന്‍ പ്രതിനിധിയുടെ പ്രസ്താവനയ്‌ക്കാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ പര്‍വതനേനി ഹരീഷ് ശക്തമായ മറുപടി നല്‍കിയത്.

വേദി രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് എന്നും ഇന്ത്യയുടെ ആഭ്യന്തര വിഷയമായിരുന്നുവെന്നും ഭാവിയിലും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സംഘര്‍ഷ പരിഹാരവുമായി ബന്ധപ്പെട്ട ഐക്യരാഷ്‌ട്രസഭയുടെ ചട്ടങ്ങളെക്കുറിച്ചും ഇന്ത്യ യോഗത്തില്‍ നിലപാട് വിശദീകരിച്ചു. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് സുരക്ഷാ കൗണ്‍സില്‍ സ്വീകരിച്ച ഇടപെടലുകളും പ്രമേയങ്ങളും പുനഃപരിശോധിക്കപ്പെടേണ്ടതുണ്ടെന്നും, പഴയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍ ശാശ്വതമായി തുടരുമെന്ന് കരുതുന്നത് തെറ്റാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

പാലസ്തീന്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘകാല വിഷയങ്ങളില്‍ മധ്യസ്ഥശ്രമങ്ങള്‍ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുകയാണെന്നും, അതുപോലെ തന്നെ സുരക്ഷാ കൗണ്‍സിലിന്റെ പ്രവര്‍ത്തനരീതികളിലും കാലോചിതമായ പരിഷ്‌കരണങ്ങള്‍ അനിവാര്യമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.

അതേസമയം, നിലവിലെ ആഗോള യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ സമഗ്ര പരിഷ്‌കരണം വേണമെന്ന നിലപാടും ഇന്ത്യ വീണ്ടും ആവര്‍ത്തിച്ചു. സ്ഥിരാംഗത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ പ്രതിനിധിത്വം ഉറപ്പാക്കേണ്ട സമയമാണിതെന്നും ഇന്ത്യ വ്യക്തമാക്കി.

Share