‘പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി; കോർപ്പറേഷനിൽ ഗുണ്ടായിസം അനുവദിക്കില്ല’; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മേയർ അഡ്വ. വി.വി. രാജേഷ്. പ്രതിഷേധത്തിന്റെ പേരിൽ കോർപ്പറേഷന്റെ പ്രവർത്തനവും മേയറുടെ ഔദ്യോഗിക ചുമതലകളും തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്നും, “പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്. അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി. കോർപ്പറേഷനിൽ ഗുണ്ടായിസം നടക്കില്ല” എന്നും മേയർ പറഞ്ഞു.

കോർപ്പറേഷൻ ഓഫീസിലേക്ക് പ്രവേശിക്കുന്നതിനിടെ എൽഡിഎഫ് കൗൺസിലർമാർ വഴിതടഞ്ഞ് പ്രതിഷേധം നടത്തിയെന്നും, ഓഫീസിലേക്ക് കയറുന്നത് തടയാൻ കസേരകൾ നിരത്തി ഗേറ്റിന് മുന്നിൽ തടസ്സം സൃഷ്ടിച്ചെന്നും മേയർ പറഞ്ഞു.

” എന്റെ കാലിന് നല്ല പരിക്കുണ്ട്. മേയറോട് ഓഫീസിൽ കയറാൻ പറ്റില്ലെന്ന് പറയാൻ ഇവർ ആരാണ്? മേയർക്ക് ഓഫീസിൽ കയറാൻ പറ്റില്ലെന്ന് പറഞ്ഞ് കസേര ഇട്ടിരിക്കാൻ ഇവരാരാണ്? ജനാധിപത്യപരമായി സമരം ചെയ്യാം. പക്ഷേ ഗുണ്ടായിസം അനുവദിക്കില്ല. എന്റെ ചെരുപ്പ് പോലും അവിടെ നഷ്ടപ്പെട്ടു. ഇവരുടെ മുദ്രാവാക്യത്തിന് കീഴടങ്ങി തിരിച്ച് പോകണമായിരുന്നോ?” എന്നും മാധ്യമങ്ങളോട് സംസാരിക്കവെ വി.വി. രാജേഷ് ചോദിച്ചു.

സംഘർഷത്തിൽ മേയർ വി.വി. രാജേഷിനും ഡെപ്യൂട്ടി മേയർ ആശാ നാഥിനും ബിജെപി കൗൺസിലർമാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേയറുടെ കാലിനാണ് പരിക്ക്, കാലിന് പ്ലാസ്റ്ററിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിയെ തുടർന്ന് 19 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ പ്രതിഷേധം ശക്തമായത്. ജനവിധിയെ അംഗീകരിക്കാതെ കോർപ്പറേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സംഭവത്തെ തുടർന്ന് കോർപ്പറേഷൻ ഓഫീസിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപി മേയർ അധികാരത്തിലെത്തിയതിന് പിന്നാലെ മുൻ ഭരണസമിതിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ പരിശോധനയും നടപടികളും ആരംഭിച്ചതാണ് സിപിഎമ്മിനെ അസ്വസ്ഥരാക്കിയതെന്നും, അതിന്റെ തുടർച്ചയാണ് ഇന്നത്തെ പ്രതിഷേധമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ ആരോപണം.

Share