തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ മുഖ്യധാരാ രാഷ്‌ട്രീയത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നതിന്റെ അപകടം കേരളസമൂഹം ഗൗരവമായി തിരിച്ചറിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. ഇത്തരത്തിലുള്ള രാഷ്‌ട്രീയ പ്രവണതകൾ സംസ്ഥാനത്തിന്റെ സാമൂഹിക ഐക്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
നമ്മുടെ ഭരണഘടനയെന്ന പരമോന്നത പ്രമാണത്തെയും നമ്മുടെ മൗലികാവകാശങ്ങളെയും വെല്ലുവിളിക്കാനും ദുർബലപ്പെടുത്താനും തകർക്കാനും ശ്രമിക്കുന്ന ശക്തികളും നിക്ഷിപ്ത താല്പര്യങ്ങളെയും നാം തിരിച്ചറിയേണ്ടതുണ്ട്. ഭാരതത്തിന്റെ ഭരണഘടനയിൽ ഒട്ടും വിശ്വസിക്കുന്നില്ല എന്ന് പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള സംഘടനകൾ ഇന്ന് രാഷ്‌ട്രീയ അധികാരം കൈയ്യാളാൻ ശ്രമിക്കുന്നു. ഇത് വലിയൊരു അപകടമാണെന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ആവർത്തിച്ചു പറയുന്ന കാര്യമാണ്മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്കുള്ള ജമാഅത്തെ ഇസ്ലാമിയുടെ കടന്നുവരവ് അപകടകരമെന്ന് രാജീവ് ചന്ദ്രശേഖർ, ജനാധിപത്യത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന രാഷ്‌ട്രീയ പാർട്ടികളും മതപ്രസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തികൾ മങ്ങുന്നത് ആശങ്കാജനകമാണെന്നും അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ രാഷ്‌ട്രീയ ഇടപെടലുകളെ സാധാരണ സംഭവമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രാഷ്‌ട്രീയ മുന്നണികൾ ഇത്തരത്തിലുള്ള സംഘടനകളുടെ പിന്തുണ സ്വീകരിക്കുന്നതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ ചർച്ച ഉണ്ടാകേണ്ട സമയമാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭാവി വികസനമാണ് ബിജെപിയുടെ പ്രധാന അജണ്ടയെന്നും, മതപരമായ ധ്രുവീകരണത്തിലൂടെ രാഷ്‌ട്രീയം മുന്നോട്ടുകൊണ്ടുപോകുന്ന സമീപനങ്ങളെ ജനങ്ങൾ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ രാഷ്‌ട്രീയ സംവാദം വികസനത്തിലും നല്ല ഭരണത്തിലും കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥയുടെ 51-ാം വാർഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിൽ ‘അടിയന്തരാവസ്ഥ, കറുത്ത അധ്യായത്തിന്റെ 51-ാം വർഷം’ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.















