ന്യൂഡൽഹി: രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണയോട്ടം വൻ വിജയം. ഡൽഹി–ജിന്ദ് റൂട്ടിൽ നടത്തിയ പരീക്ഷണയോട്ടത്തിൽ ട്രെയിൻ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗം കൈവരിച്ചു. ഈ ഘട്ടം കൂടി വിജയിച്ചതോടെ ഹൈഡ്രജൻ ട്രെയിനിന്റെ വാണിജ്യ സർവീസിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ഹരിയാനയിലെ ജിന്ദ്–സോനിപത് റെയിൽപാതയാണ് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ പൈലറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ജിന്ദിനും സോനിപത്തിനും ഇടയിൽ ട്രെയിന്റെ പരീക്ഷണയോട്ടം നടത്തിയിരുന്നു. അന്ന് 75കിമി ആയിരുന്നു വേഗത. രണ്ടാം ഘട്ടമായാണ് ഡൽഹി–ജിന്ദ് റൂട്ടിൽ ട്രെയിൻ ഓടിച്ചത്.
സ്ഥിരത, സുരക്ഷ, അടിയന്തര ബ്രേക്കിങ് സംവിധാനം, വൈബ്രേഷൻ നിയന്ത്രണം തുടങ്ങിയ നിർണായക ഘടകങ്ങളാണ് വിശദമായി പരിശോധിച്ചത്. എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയായെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചു.
10 കോച്ചുകൾ, 2,400 കിലോവാട്ട് കരുത്ത്
രാജ്യത്ത് ആദ്യമായി സർവീസിന് ഒരുങ്ങുന്ന ഈ ട്രെയിനിൽ രണ്ട് ഡ്രൈവിംഗ് പവർ കാറുകളും എട്ട് യാത്രാ കോച്ചുകളും ഉൾപ്പെടെ ആകെ 10 കോച്ചുകളാണുള്ളത്. രണ്ട് 1,200 കിലോവാട്ട് ഹൈഡ്രജൻ ഫ്യൂവൽ സെൽ പ്രൊപ്പൽഷൻ യൂണിറ്റുകൾ ചേർന്ന് 2,400 കിലോവാട്ട് കരുത്താണ് ട്രെയിനിന്റെ സഞ്ചാരം. ഈ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും കരുത്തേറിയ ഹൈഡ്രജൻ ട്രെയിനുകളിലൊന്നാണിത്.
പുക ഇല്ല… മലിനീകരണം ഇല്ല
ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെയാണ് ട്രെയിനിന് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയിൽ പുറത്തേക്ക് പുറന്തള്ളുന്നത് ജലബാഷ്പവും ചൂടും മാത്രമാണ്. ഡീസൽ എൻജിനുകളെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്‌ക്കാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയാണിത്.
ട്രെയിനിൽ ഹൈഡ്രജൻ ലീക്ക് ഡിറ്റക്ടറുകൾ, ഫയർ ഡിറ്റക്ഷൻ സംവിധാനം, ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനങ്ങൾ, 24 മണിക്കൂർ നിരീക്ഷണ സൗകര്യം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഹൈഡ്രജൻ ഉപയോഗിക്കുന്നതിനാൽ സുരക്ഷാ മാനദണ്ഡങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ലോകനിരയിലേക്ക് ഇന്ത്യ
ഹൈഡ്രജൻ ഇന്ധന ട്രെയിൻ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഔദ്യോഗികമായി പ്രവേശിക്കുകയാണ്. ജർമനി, ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ശുദ്ധ ഊർജ ഉപയോഗവും ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ നടപ്പാക്കുന്ന ഹരിത പദ്ധതികളിലെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പായാണ് ഹൈഡ്രജൻ ട്രെയിൻ പദ്ധതി വിലയിരുത്തപ്പെടുന്നത്. ആദ്യപടിയായി ജിന്ദ്–സോനിപത് റൂട്ടിൽ സർവീസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.