ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

Published by
ജനം വെബ്‌ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം പ്രതീക്ഷിക്കുന്നതെന്നും അതിനായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വാഷിങ്ടണില്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് സംസാരിക്കവെയാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഈ വര്‍ഷം അവസാനത്തോടെ താന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ ബന്ധം അതീവ ശക്തമാണെന്ന് റൂബിയോ പറഞ്ഞു. ഇരു നേതാക്കളുടെയും അടുത്ത ബന്ധം ഇന്ത്യ-അമേരിക്ക തന്ത്രപ്രധാന പങ്കാളിത്തത്തിന് കൂടുതല്‍ ഊര്‍ജം പകരുന്നതായും അദ്ദേഹം വിലയിരുത്തി. ‘ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത പങ്കാളികളിലൊന്നാണ്. പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മിലുള്ള ബന്ധം അതീവ ശക്തമാണ്. നയതന്ത്ര ബന്ധങ്ങളില്‍ അത് നിര്‍ണായകമായ ഘടകമാണ്,’ റൂബിയോ പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മില്‍ ചര്‍ച്ചയിലുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ അന്തിമഘട്ടത്തിലാണെന്നും റൂബിയോ വ്യക്തമാക്കി. ‘വ്യാപാര ചര്‍ച്ചകള്‍ വളരെ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. കരാര്‍ പൂര്‍ത്തിയാക്കാന്‍ ഇനി വളരെ കുറച്ച് ഘട്ടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഉടന്‍ തന്നെ ഇത് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ,’ അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ക്വാഡ് രാജ്യങ്ങളുടെ അടുത്ത യോഗത്തിനായും അമേരിക്ക തയ്യാറെടുക്കുകയാണെന്ന് റൂബിയോ അറിയിച്ചു.

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തി സന്ദര്‍ശനവുമായി ബന്ധപ്പെട്ട അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും റൂബിയോ പ്രശംസിച്ചു. ഇന്ത്യയുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ മോദിയുടെ പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഞാന്‍ പ്രധാനമന്ത്രി മോദിയുടെ ആരാധകനാണ്. ഇന്ത്യയെ ആഗോള ശക്തിയായി ഉയര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വം വലിയ പങ്കുവഹിച്ചു,’ റൂബിയോ പറഞ്ഞു.

ഊര്‍ജ മേഖലയിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് റൂബിയോ വ്യക്തമാക്കി. പ്രത്യേകിച്ച് ഹെവി ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കാനുള്ള ഇന്ത്യയുടെ ശേഷി ഇരുരാജ്യങ്ങളുടെയും ഊര്‍ജ പങ്കാളിത്തത്തിന് കൂടുതല്‍ സാധ്യതകള്‍ തുറക്കുന്നതായും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ സന്ദര്‍ശനം യാഥാര്‍ഥ്യമായാല്‍, 2020 ഫെബ്രുവരിക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനവും രണ്ടാം പ്രസിഡന്‍ഷ്യല്‍ കാലയളവിലെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനവുമായി അത് മാറും. ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാകുന്ന സന്ദര്‍ശനമായിരിക്കും ഇതെന്നാണ് നയതന്ത്ര വൃത്തങ്ങളുടെ വിലയിരുത്തല്‍.

Share