കരാക്കസ്: ഭൂകമ്പ ദുരന്തത്തിൽ തകർന്ന വെനസ്വേലയിലേക്ക് ഇന്ത്യയുടെ സഹായഹസ്തം. ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ എന്ന പേരിൽ ദുരിതാശ്വാസ ദൗത്യസംഘം കരാക്കസിലെത്തി. മെഡിക്കൽ സംഘവും ഫീൽഡ് ഹോസ്പിറ്റലും ഉൾപ്പെട്ട ആദ്യഘട്ട സഹായസംഘമാണ് വെനസ്വേലയിലെത്തിയത്.
ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലായാണ് സഹായസാമഗ്രികൾ എത്തിച്ചത്. ഡൽഹിയിൽ നിന്ന് 14,000 കിലോമീറ്ററിലധികം ദൂരം ഏകദേശം 23 മണിക്കൂറിൽ പിന്നിട്ടാണ് വിമാനങ്ങൾ കരാക്കസിലെ മൈക്വതിയ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.
ആകെ 66 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ എത്തിച്ചിരിക്കുന്നത്. ഇതിൽ 35 ടണ്ണിലധികം അത്യാവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടുന്നു. ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിലെ ഒമ്പത് മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടുന്ന 41 അംഗ രക്ഷാപ്രവർത്തക സംഘവും വെനസ്വേലയിൽ എത്തി.
അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം പ്രവർത്തിപ്പിക്കാവുന്ന, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച രണ്ട് അത്യാധുനിക പോർട്ടബിൾ മിനി ഹോസ്പിറ്റൽ യൂണിറ്റുകളും (BHISHM Cubes) ഇന്ത്യ അയച്ചിട്ടുണ്ട്.
ജൂൺ 24-ന് ഉണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങൾക്ക് പിന്നാലെ വെനസ്വേലയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. തലസ്ഥാനമായ കരാക്കസും തീരദേശ മേഖലയായ ലാ ഗ്വൈറയും ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട പ്രദേശങ്ങളാണ്. നിലവിൽ 1,450-ലധികം മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടിഞ്ഞുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. 50,000-ത്തിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ. 3,150-ലധികം പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 12,700-ലധികം പേർ ഭവനരഹിതരായി താത്കാലിക അഭയകേന്ദ്രങ്ങളിൽ കഴിയുകയാണ്.
ഐക്യരാഷ്‌ട്രസഭയുടെ പ്രാഥമിക വിലയിരുത്തൽ പ്രകാരം 4.7 മുതൽ 8.7 ബില്യൺ യു.എസ് ഡോളർ വരെ നാശനഷ്ടമുണ്ടായിട്ടുണ്ട്. പ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർന്നതോടെ വൈദ്യുതി, കുടിവെള്ളം, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയും വ്യാപകമായി തകരാറിലായിരിക്കുകയാണ്.