കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്ന് ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ ചരിത്രപരമായ യമുനാ ജല പദ്ധതിക്കായുള്ള ധാരണാപത്രത്തില്‍ ഇരു സംസ്ഥാനങ്ങളും ഒപ്പുവെച്ചു. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

34,102 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ കുടിവെള്ളക്ഷാമം രൂക്ഷമായ രാജസ്ഥാനിലെ ഷെഖാവതി മേഖലയ്‌ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. 1994 മെയ് 12-ന് ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് അപ്പര്‍ യമുനാ റിവര്‍ ബോര്‍ഡ് കരാറില്‍ ഒപ്പുവെച്ചിരുന്നു. കരാര്‍ പ്രകാരം രാജസ്ഥാന് പ്രതിവര്‍ഷം 577 ദശലക്ഷം ക്യുബിക് മീറ്റര്‍ യമുനാ ജലത്തിന് അര്‍ഹത നേടിയിരുന്നെങ്കിലും, ഹരിയാനയില്‍ നിന്ന് രാജസ്ഥാനിലേക്ക് ജലം എത്തിക്കുന്നതിനുള്ള കനാല്‍ സംവിധാനം യാഥാര്‍ഥ്യമായിരുന്നില്ല.

ഇപ്പോള്‍ പരമ്പരാഗത കനാല്‍ സംവിധാനത്തിന് പകരം അത്യാധുനിക ഭൂഗര്‍ഭ പൈപ്പ് ലൈന്‍ സംവിധാനം ഒരുക്കാന്‍ ഇരു സംസ്ഥാനങ്ങളും ധാരണയിലെത്തിയതോടെയാണ് വര്‍ഷങ്ങളായുള്ള തര്‍ക്കത്തിന് പരിഹാരമായത്. പുതിയ പദ്ധതി പ്രകാരം ഹരിയാനയിലെ ഹത്‌നികുണ്ട് ബാരേജില്‍ നിന്ന് രാജസ്ഥാനിലെ ചുരു ജില്ലയിലെ ഹന്‍സിയാവാസ് റിസര്‍വോയറിലേക്ക് 295.5 കിലോമീറ്റര്‍ നീളത്തില്‍ ഭൂഗര്‍ഭ പൈപ്പ് ലൈന്‍ സ്ഥാപിക്കും. 3.6 മീറ്ററിലധികം വ്യാസമുള്ള മൂന്ന് വലിയ പൈപ്പുകളാണ് ഇതിനായി ഉപയോഗിക്കുക.

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മണ്‍സൂണ്‍ മാസങ്ങളില്‍ ഹത്‌നികുണ്ട് ബാരേജില്‍ നിന്ന് ഒഴുകിപ്പോകുന്ന അധിക ജലമാണ് രാജസ്ഥാനിലേക്ക് എത്തിക്കുക. ഈ ജലം വലിയ ജലസംഭരണികളില്‍ സംഭരിച്ച് കുടിവെള്ള വിതരണത്തിനും ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നതിനും ഉപയോഗിക്കും. പൈപ്പ് ലൈന്‍ കടന്നുപോകുന്ന ഹരിയാനയിലെ ഭിവാനി, ഫത്തേഹാബാദ് ഉള്‍പ്പെടെയുള്ള 10 പ്രധാന കേന്ദ്രങ്ങളില്‍ കുടിവെള്ള വിതരണം ഉറപ്പാക്കുന്ന സംവിധാനവും പദ്ധതിയുടെ ഭാഗമാണ്.

അതിനാല്‍ പദ്ധതി രാജസ്ഥാന് മാത്രമല്ല, ഹരിയാനയ്‌ക്കും ഒരുപോലെ പ്രയോജനകരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. വര്‍ഷങ്ങളായി കാത്തിരുന്ന യമുനാ ജലപദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ രാജസ്ഥാനിലെ ജലക്ഷാമ മേഖലകളുടെ വികസനത്തിനും കാര്‍ഷിക-വ്യവസായ മേഖലയ്‌ക്കും പുതിയ കരുത്ത് പകരുമെന്ന് കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും പ്രതീക്ഷ പ്രകടിപ്പിച്ചു.

Share