സരളയുടെ ചിതാഭസ്മവും ഒരു ബ്രിഫ് കേസും എടുത്ത് കുടുംബത്തിന് കശ്മീർ വിടേണ്ടിവന്നു; യാസിൻ മാലിക്കിന് വെറും രാഷ്‌ട്രീയ തടവുകാരനല്ല, അയാൾ കൊലപാതകിയാണ്, വധശിക്ഷ വേണം; കശ്മീരി പണ്ഡിറ്റ് നേഴ്സിന്റെ കുടുംബം

Published by
ജനം വെബ്‌ഡെസ്ക്

ശ്രീനഗർ: മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള സരള ഭട്ട് കൊലക്കേസിൽ ജമ്മു-കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (SIA) 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ കുടുംബം. നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (JKLF) നേതാവ് യാസിൻ മാലിക്കിനെ കേസിലെ മുഖ്യസൂത്രധാരനായി അന്വേഷണ ഏജൻസി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ, അദ്ദേഹത്തിന് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി സരള ഭട്ടിന്റെ ബന്ധുവായ പി.കെ. ഭട്ട് രംഗത്തെത്തി.

“യാസിൻ മാലിക് രാഷ്‌ട്രീയ തടവുകാരനല്ല, കൊലപാതകിയാണ്. അയാൾ ചെയ്ത കുറ്റത്തിന് വധശിക്ഷ തന്നെ ലഭിക്കണം,” എന്നാണ് പി.കെ. ഭട്ട് ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. 2006-ൽ സമാധാന ചർച്ചകളുടെ ഭാഗമായി അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് യാസിൻ മാലിക്കിനെ കണ്ടതിനെ അദ്ദേഹം രൂക്ഷമായാണ് വിമർശിച്ചത്. ഇന്നും ചിലർ യാസിൻ മാലിക്കിനെ രാഷ്‌ട്രീയ തടവുകാരനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ അയാളെ കൊലപാതകി എന്ന് തന്നെ വിളിക്കണമെന്നും പി.കെ. ഭട്ട് പറഞ്ഞു.

‘മരണത്തോടെ അവസാനിച്ചില്ല ആ ക്രൂരത’

സരള ഭട്ടിന്റെ കൊലപാതകത്തിന് ശേഷവും കുടുംബം നേരിട്ട ദുരനുഭവങ്ങൾ പി.കെ. ഭട്ട് അഭിമുഖത്തിൽ വിവരിച്ചു. സംസ്കാര ചടങ്ങുകൾക്കിടെ നൂറുകണക്കിന് ആളുകൾ ശ്മശാനത്തിലെത്തി ചിതാഭസ്മം ചവിട്ടിമെതിക്കുകയും അപമാനിക്കുകയും ചെയ്തു.

അടുത്ത ദിവസം പുലർച്ചെ സരളയുടെ വീട്ടിൽ സ്ഫോടനമുണ്ടായി. തുടർന്ന് വീട്ടിലെ സാധനങ്ങളെല്ലാം ഉപേക്ഷിച്ച് ഒരു ബ്രീഫ്‌കേസും മകളുടെ ചിതാഭസ്മവും മാത്രമെടുത്ത് കുടുംബത്തിന് കശ്മീർ വിടേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് പ്രദേശത്ത് പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെയാണ് കുടുംബം സുരക്ഷിതമായി പുറത്തുകടന്നതെന്നും പി.കെ. ഭട്ട് ഓർത്തെടുത്തു.

36 വർഷങ്ങൾക്ക് ശേഷം നീതിയുടെ പ്രതീക്ഷ

സരളയുടെ മാതാപിതാക്കൾക്ക് നീതി ലഭിക്കുന്നത് കാണാനായില്ല. ഇപ്പോഴെങ്കിലും അവളുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നാണ് പ്രതീക്ഷ, എന്നും പി.കെ. ഭട്ട് പറഞ്ഞു.

1990 ഏപ്രിൽ 18-ന് ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് നഴ്‌സായിരുന്ന സരള ഭട്ടിനെ ആശുപത്രിക്ക് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. താഴ്വരയിൽ നിന്ന് കശ്മീരി ഹിന്ദുക്കളെ ഭീതിയിലാഴ്‌ത്തി പലായനം ചെയ്യിക്കുകയെന്ന ലക്ഷ്യത്തോടെ ഭീകരർ നടത്തിയ ഗൂഢാലോചനയായിരുന്നു ഇത്.

ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം  നൽകിയ കേസിൽ ഇയാൾ 2022 മുതൽ തീഹാർ ജയിലിലാണ്. ജീവപര്യന്തം ശിക്ഷയാണ് ഇയാൾക്ക് എൻഐഎ കോടതി നൽകിയത്.

 

Share