ബെംഗളൂരു: വിവാഹമോചന, ഗാര്‍ഹിക പീഡന കേസുകളില്‍ ജീവനാംശവുമായി ബന്ധപ്പെട്ട് നിര്‍ണായക നിരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. ഭാര്യയ്‌ക്ക് സ്വന്തമായി മതിയായ വരുമാനമുണ്ടെന്നും ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന സാഹചര്യത്തിലുമാണെങ്കില്‍ ജീവനാംശം അനുവദിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള കേസുകളില്‍ ഇരുപക്ഷത്തിന്റെയും സാമ്പത്തിക സ്ഥിതി കൃത്യമായി വിലയിരുത്തിയ ശേഷമേ കോടതികള്‍ ഉത്തരവ് പുറപ്പെടുവിക്കാവൂ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഗാര്‍ഹിക പീഡന നിയമപ്രകാരം ഭാര്യയ്‌ക്ക് പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നല്‍കാന്‍ മൈസൂരു വിചാരണ കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഡോ. ചില്ലാകൂര്‍ സുമലതയുടെ സുപ്രധാന വിധി. മൈസൂരു സ്വദേശിനിയുടെ പരാതിയെ തുടര്‍ന്ന് ഗോണികൊപ്പ സ്വദേശിയായ 37-കാരനായ ഭര്‍ത്താവിനെതിരെ വിചാരണ കോടതി ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് വിശദമായി പരിശോധിച്ച കോടതി, ഐടി മേഖലയിലെ ജീവനക്കാരിയായ ഭാര്യയ്‌ക്ക് പ്രതിമാസം ഒരു ലക്ഷം രൂപയിലധികം വരുമാനമുണ്ടെന്നും, ഭര്‍ത്താവിന്റെ മാസവരുമാനം 60,646 രൂപ മാത്രമാണെന്നും കണ്ടെത്തി. ഇത്തരമൊരു സാഹചര്യത്തില്‍ സ്വന്തമായി അന്തസ്സോടെ ജീവിക്കാന്‍ ആവശ്യമായ വരുമാനമുള്ള ഭാര്യയ്‌ക്ക്, തന്നേക്കാള്‍ കുറഞ്ഞ ശമ്പളം വാങ്ങുന്ന ഭര്‍ത്താവില്‍ നിന്ന് വീണ്ടും ജീവനാംശം വാങ്ങേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ സംരക്ഷണച്ചുമതലയോ മറ്റ് അസാധാരണ സാമ്പത്തിക ബാധ്യതകളോ ഇല്ലാത്ത സാഹചര്യത്തില്‍ ജീവനാംശം അനുവദിക്കുന്നത് നീതിയുക്തമല്ലെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.
‘ജീവനാംശം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പങ്കാളിയെ സംരക്ഷിക്കാനുള്ള നിയമപരമായ സഹായമാണ്. അതിനെ ഭര്‍ത്താവിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനുള്ള ഉപാധിയാക്കി മാറ്റാന്‍ അനുവദിക്കാനാവില്ല’ എന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി. ഭാവിയില്‍ സമാന കേസുകള്‍ പരിഗണിക്കുമ്പോള്‍ കീഴ്‌ക്കോടതികള്‍ ഇരുപക്ഷത്തിന്റെയും വരുമാനം, സാമ്പത്തിക ബാധ്യതകള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ച ശേഷമേ ജീവനാംശവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പുറപ്പെടുവിക്കാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
രാജ്യത്തുടനീളം ജീവനാംശവുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന സുപ്രധാന വിധിയായാണ് കര്‍ണാടക ഹൈക്കോടതിയുടെ ഈ ഉത്തരവ് വിലയിരുത്തപ്പെടുന്നത്.