അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: അവസാന നിമിഷം വരെ തന്റെ ഉത്തരവാദിത്തം നിറവേറ്റി മാതൃകയായി സ്‌കൂള്‍ വാന്‍ ഡ്രൈവര്‍. സ്‌കൂള്‍ കുട്ടികളുമായി മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും വാഹനം സുരക്ഷിതമായി റോഡരികിലേക്ക് ഒതുക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് കുറ്റ്യാടി അടുക്കത്ത് അയിരാണിപ്പൊയില്‍ അനില്‍കുമാര്‍ (50) കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വേളം ഭാഗത്തേക്ക് കുട്ടികളുമായി പോകുന്നതിനിടെ ചെറുകുന്ന് വാഴയില്‍മുക്കിന് സമീപമെത്തിയപ്പോഴാണ് അനില്‍കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അപകടസാധ്യത തിരിച്ചറിഞ്ഞ അദ്ദേഹം ഉടന്‍ തന്നെ വാഹനം റോഡരികിലേക്ക് സുരക്ഷിതമായി മാറ്റിനിര്‍ത്തി. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു. വിവരം ലഭിച്ച ഉടന്‍ സ്‌കൂള്‍ അധികൃതര്‍ ആംബുലന്‍സുമായി സ്ഥലത്തെത്തി അനില്‍കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനിടെ മറ്റൊരു ഡ്രൈവറെ സ്ഥലത്തെത്തിച്ച് വാഹനത്തിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിച്ചു. ദീര്‍ഘകാലമായി സ്‌കൂള്‍ വാഹന ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്ന അനില്‍കുമാറിന്റെ ഉത്തരവാദിത്തബോധവും ആത്മസമര്‍പ്പണവും നാടിന്റെ ആദരവ് ഏറ്റുവാങ്ങുകയാണ്. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ് അനില്‍കുമാര്‍. ഭാര്യ: നിഷ (കെ.എം.സി ആശുപത്രി, കുറ്റ്യാടി). മകള്‍: പാര്‍വണ (കുറ്റ്യാടി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി). സഹോദരി: അനില.

Share