ഗ്രൂപ്പ് ഓഫ് ഇസ്ലാമിക് മെമ്പേഴ്സ് എന്ന പേരിൽ സമൂഹമാധ്യമ കൂട്ടായ്മ; നടന്നത് ഐഎസ് പ്രചരണം; 19കാരൻ യു.എ.പി.എ പ്രകാരം അറസ്റ്റിൽ; പാക് ബന്ധവും പരിശോധിക്കും

Published by
ജനം വെബ്‌ഡെസ്ക്

ഗാങ്ടോക്: നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ആശയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 19 കാരനെ സിക്കിം പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റങ്ങൾ ചുമത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA), ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനൊടുവിൽ “Group of Islamic Members” എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു സംഘം യുവാക്കൾ ഐഎസ് അനുകൂല പ്രചാരണം നടന്നതായി പൊലീസ് കണ്ടെത്തി.

അന്വേഷണത്തിന്റെ ഭാഗമായി ആറു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിൽ മുഹമ്മദ് അർജു (19) എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് അഞ്ച് പേരെ ജാമ്യത്തിൽ വിട്ടെങ്കിലും ഇവരെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

മുഹമ്മദ് അർജു നിന്ന് മൊബൈൽ ഫോൺ, ലാപ്ടോപ്, ഐപാഡ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. പരിശോധനയിൽ മൊബൈൽ ഫോണിൽ നിന്ന് നിർണായക ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം അറിയിച്ചു. എക്‌സ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകളിലും ഐഎസുമായി ബന്ധപ്പെട്ട പേരുകളും ഉള്ളടക്കവും കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്.

കൂടാതെ, ഇൻസ്റ്റഗ്രാമിലെ ഗ്രൂപ്പിൽ തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകുന്നതും കള്ളനോട്ടുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയുടെ വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ പാകിസ്ഥാനിലെ മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

 

Share