ഡൽഹിയിൽ ആറുവരി തുരങ്കപാതയും യു.പിയിൽ അതിവേഗ ഹൈവേയും; 14,115 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിന്  കരുത്തേകുന്ന രണ്ട് പ്രധാന ദേശീയപാത പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ആകെ 14,114.81 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികളിൽ ഡൽഹിയിലെ ദ്വാരക എക്സ്പ്രസ് വേയെ വസന്ത് കുഞ്ചുമായി ബന്ധിപ്പിക്കുന്ന ആറുവരി തുരങ്കപാതയും ഉത്തർപ്രദേശിലെ കാൺപൂർ–കബ്രായ് ദേശീയപാത വികസന പദ്ധതിയും ഉൾപ്പെടുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചത്.

ഡൽഹിയിൽ എൻ.എച്ച്.-148 എഇയുടെ ഭാഗമായി നിർമിക്കുന്ന 8.1 കിലോമീറ്റർ നീളമുള്ള ആറുവരി തുരങ്കപാതയ്‌ക്ക് 6,969.67 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ദ്വാരക എക്സ്പ്രസ് വേ, അർബൻ എക്സ്റ്റൻഷൻ റോഡ്-II എന്നിവയെ നെൽസൺ മണ്ടേല മാർഗുമായി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. പാത യാഥാർത്ഥ്യമാകുന്നതോടെ ഗുരുഗ്രാം, ഐ.ജി.ഐ. വിമാനത്താവളം, പടിഞ്ഞാറൻ ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് തെക്കൻ ഡൽഹിയിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലാകും.

ഇതിനൊപ്പം ഉത്തർപ്രദേശിലെ 117.7 കിലോമീറ്റർ ദൈർഘ്യമുള്ള കാൺപൂർ–കബ്രായ് ദേശീയപാത (എൻ.എച്ച്.-34) ആറുവരി പാതയായി വികസിപ്പിക്കാനും മന്ത്രിസഭ അംഗീകാരം നൽകി. 7,145.14 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഈ പദ്ധതി ബുണ്ടേൽഖണ്ഡ് മേഖലയിലേക്കുള്ള ചരക്കുനീക്കവും യാത്രാസൗകര്യവും മെച്ചപ്പെടുത്തുമെന്നും വ്യവസായ-സാമ്പത്തിക വളർച്ചയ്‌ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും കേന്ദ്രം അറിയിച്ചു.

ദേശീയപാത ശൃംഖല കൂടുതൽ ആധുനികവും സുരക്ഷിതവുമാക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് കുറയ്‌ക്കുക, യാത്രാസമയം ലാഭിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഈ രണ്ട് പദ്ധതികളും പൂർത്തിയാകുന്നതോടെ ഡൽഹി-എൻ.സി.ആറിലെയും ഉത്തർപ്രദേശിലെയും റോഡ് ഗതാഗതത്തിന് വലിയ ഉണർവ് ലഭിക്കുമെന്നാണ് വിലയിരുത്തൽ

Share