മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂജേഴ്‌സി: 2026 ഫിഫ ലോകകപ്പില്‍ ഗോള്‍വേട്ട തുടരുന്ന ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ സ്വീഡനെതിരെ ഇരട്ടഗോള്‍ നേടി ടീമിനെ പ്രീക്വാര്‍ട്ടറിലേക്ക് നയിച്ചു. റൗണ്ട് ഓഫ് 32 മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത ഫ്രാന്‍സ്, ജൂലൈ 5-ന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയെ നേരിടും.

തന്റെ മൂന്നാം ലോകകപ്പില്‍ കളിക്കുന്ന എംബാപ്പെ, ഈ ഇരട്ടഗോളോടെ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ എക്കാലത്തെയും കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ലോകകപ്പ് നോക്കൗട്ടില്‍ വെറും ഒന്‍പത് മത്സരങ്ങളില്‍ നിന്നാണ് ഫ്രഞ്ച് നായകന്‍ ഒന്‍പത് ഗോളുകള്‍ നേടിയത്.

അതേസമയം, ലോകകപ്പിലെ ആകെ ഗോള്‍ നേട്ടത്തിലും എംബാപ്പെ ഇതിഹാസ താരം ലയണല്‍ മെസിയുടെ റെക്കോര്‍ഡിന് തൊട്ടരികിലെത്തി. ലോകകപ്പില്‍ 18-ാം ഗോള്‍ നേടിയ എംബാപ്പെ, ആറ് ലോകകപ്പുകളില്‍ നിന്ന് 19 ഗോള്‍ നേടിയ മെസിയേക്കാള്‍ ഇനി ഒരു ഗോള്‍ മാത്രം പിന്നിലാണ്.

വിജയത്തിന് ശേഷം പ്രതികരിച്ച എംബാപ്പെ, വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യമെന്ന് വ്യക്തമാക്കി. ‘എനിക്ക് എന്റെ കഴിവുകളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. പക്ഷേ ഇത് എന്നെക്കുറിച്ച് മാത്രമല്ല. ടീം എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവര്‍ക്കും അറിയാം. മത്സരം ജയിച്ചെങ്കിലും തുടക്കത്തില്‍ കുറച്ചുകൂടി മികച്ച പ്രകടനം നടത്താമായിരുന്നു,’ എന്നാണ് എംബാപ്പെ പറഞ്ഞത്.

ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും എംബാപ്പെ തന്നെയാണ് നിലവില്‍ മുന്നില്‍. ആറ് ഗോളുകള്‍ക്കും ഒരു അസിസ്റ്റിനുമൊപ്പം അദ്ദേഹം ഒന്നാം സ്ഥാനത്താണ്. അഞ്ച് ഗോളുകളുമായി നോര്‍വെയുടെ ഏര്‍ലിങ് ഹാളണ്ട് തൊട്ടുപിന്നിലുണ്ട്. തന്റെ ആദ്യ ലോകകപ്പില്‍ തന്നെ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്‌ക്കുന്ന ഹാളണ്ട്, ഐവറി കോസ്റ്റിനെതിരായ മത്സരത്തില്‍ വിജയഗോള്‍ നേടിയിരുന്നു.

ഫ്രാന്‍സിന്റെ ഒസ്മാന്‍ ഡെംബലെ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ നാല് ഗോളുകള്‍ വീതം നേടി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ സജീവമായി തുടരുകയാണ്.

Share