പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫാറൂഖാബാദിലുള്ള 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഗുരുദ്വാര  തകർത്ത സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിഖ് ആരാധനാലയത്തിന് നേരെയുണ്ടായ നടപടി അത്യന്തം അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ അടിയന്തര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും, തകർത്ത ഭാഗങ്ങൾ എത്രയും വേഗം പുനർനിർമിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന വിഷയമാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.  പ്രാദേശിക ഭരണകൂടവും ന്യൂനപക്ഷ ആരാധനാലയങ്ങളുടെ സംരക്ഷണ ചുമതലയുള്ള ഇവാക്യുവി ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡും (ETPB)  ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന റിപ്പോർട്ടുകൾ അതീവ ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം ഒറ്റപ്പെട്ടതല്ലെന്നും, പാകിസ്താനിൽ മതന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ തുടരുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ഇതിനെ കാണേണ്ടതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ആരാധനാസ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് പാകിസ്താന്റെ അന്താരാഷ്‌ട്ര ബാധ്യതയാണെന്നും, മതവിദ്വേഷത്തിനും വിഭാഗീയ ആക്രമണങ്ങൾക്കും അറുതി വരുത്താൻ ഇസ്ലാമാബാദ് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ലാഹോറിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ഫാറൂഖാബാദിലെ ചരിത്രപ്രസിദ്ധമായ ശ്രീ ഗുരു സിംഗ് സഭ സാഹിബ് ഗുരുദ്വാരയുടെ  ഭാഗങ്ങൾ ജൂൺ 24-25 രാത്രിയിലാണ് പൊളിച്ചുനീക്കിയത്. ആവശ്യമായ അനുമതിയില്ലാതെ ഒരു പ്രാദേശിക വ്യവസായി കെട്ടിടം പൊളിച്ചെന്നാണ്  പറയപ്പെടുന്നത്.  പ്രാദേശിക സിഖ് സമൂഹം സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.  ഈ ചരിത്രസ്മാരകത്തിന് സംഭവിച്ച നാശനഷ്ടം ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ  നടക്കുന്ന ആക്രമണങ്ങളിൽ കണ്ണടയ്‌ക്കുകയാണ് പാക് ഭരണകൂടം.  കഴിഞ്ഞ മാസം ഖൈബർ പഖ്തൂൻഖ്വയിൽ ഗുരുദ്വാരയുടെ പരിപാലനം നടത്തിയിരുന്ന സിഖ് ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടി.

Share