85,000 രൂപയുടെ മരുന്ന് ഇന്ത്യയില്‍ വെറും 35 രൂപ; വില അറിഞ്ഞ് ഞെട്ടിയ അമേരിക്കന്‍ യുവതിയുടെ വീഡിയോ വൈറല്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഏകദേശം 85,000 രൂപ വിലയുള്ള ഒരു മരുന്ന് ഇന്ത്യയില്‍ വെറും 35-ന് ലഭിക്കുന്നുവെന്ന വിവരം അറിഞ്ഞ് ഞെട്ടിയ അമേരിക്കന്‍ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ മരുന്നുകളുടെ ഉയര്‍ന്ന വിലയും ഇന്ത്യയിലെ കുറഞ്ഞ വിലയും താരതമ്യം ചെയ്താണ് യുവതി വീഡിയോ പങ്കുവെച്ചത്.

വീഡിയോയില്‍ യുവതി പറയുന്നതനുസരിച്ച്, അമേരിക്കയില്‍ തനിക്ക് ആവശ്യമായ ഗുളികയ്‌ക്ക് ഏകദേശം 1,000 ഡോളര്‍ (ഏകദേശം 85,000) വിലയുണ്ട്. എന്നാല്‍, അതേ മരുന്ന് ഇന്ത്യയില്‍ വെറും 35-ന് ലഭിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ താന്‍ അമ്പരന്നുപോയെന്ന് അവര്‍ പറയുന്നു. ‘നമ്മളെ പകല്‍ക്കൊള്ള ചെയ്യുകയാണ്’ എന്നായിരുന്നു വീഡിയോയിലെ യുവതിയുടെ പ്രതികരണം.

അമേരിക്കയിലെ മരുന്ന് കമ്പനികള്‍ രോഗികളില്‍ നിന്ന് അമിതവില ഈടാക്കുകയാണെന്നും അവര്‍ ആരോപിച്ചു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. അമേരിക്കയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തെയും മരുന്നുകളുടെ അമിതവിലയെയും വിമര്‍ശിച്ചായിരുന്നു ഭൂരിഭാഗം പ്രതികരണങ്ങളും. ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പല മരുന്നുകള്‍ക്കും രോഗികള്‍ക്ക് വലിയ തുക സ്വന്തം കൈയില്‍ നിന്ന് ചെലവഴിക്കേണ്ടിവരുന്നതായും നിരവധി പേര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, വിവിധ രാജ്യങ്ങളിലെ മരുന്നുകളുടെ വിലയില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നത് നികുതി, പേറ്റന്റ് നിയമങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, വിലനിര്‍ണയ നയം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ്. അതിനാല്‍ എല്ലാ മരുന്നുകള്‍ക്കും ഇന്ത്യയില്‍ കുറഞ്ഞ വിലയാണെന്നോ അമേരിക്കയില്‍ ഉയര്‍ന്ന വിലയാണെന്നോ പൊതുവായി പറയാനാവില്ല. എങ്കിലും, ഒരേ മരുന്നിന് ഇന്ത്യയിലും അമേരിക്കയിലും ഇത്ര വലിയ വിലവ്യത്യാസമുണ്ടെന്ന അവകാശവാദം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയ്‌ക്ക് വഴിവെച്ചിരിക്കുകയാണ്.

Share