മുംബൈ: ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കാനുള്ള നടപടികളുമായി മഹാരാഷ്‌ട്ര സർക്കാരും മുന്നോട്ട്. നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിനായി രണ്ടാഴ്ചയ്‌ക്കുള്ളിൽ ഉന്നതതല സമിതി രൂപീകരിക്കാൻ ഫഡ്‌നാവിസ് സർക്കാർ തീരുമാനിച്ചു. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സമിതി രൂപീകരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.
ഹൈക്കോടതിയിലെ വിരമിച്ച മുതിർന്ന ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും യുസിസി ഡ്രാഫ്റ്റിംഗ് കമ്മിറ്റി പ്രവർത്തിക്കുക. വിവിധ നിയമവിദഗ്ധരും ഭരണഘടനാ വിദഗ്ധരും സമിതിയിൽ അംഗങ്ങളാകുമെന്നാണ് റിപ്പോർട്ടുകൾ.
വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ഒരേ നിയമം ബാധകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി നിലവിലുള്ള വ്യക്തിനിയമങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും കരട് ബിൽ തയ്യാറാക്കുക.
നിർദിഷ്ട നിയമത്തിൽ ബഹുഭാര്യത്വവും മുത്തലാഖും പൂർണമായി നിരോധിക്കുന്ന വ്യവസ്ഥകളും ഉൾപ്പെടുത്തും. ഭരണഘടനയുടെ മാർഗനിർദേശ തത്വങ്ങളിലെ ആർട്ടിക്കിൾ 44 അനുസരിച്ച് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ നടപടികൾ വേഗത്തിലാക്കുന്നത്.
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും സമാന നിയമനിർമാണം പരിഗണിക്കുന്നതിനിടെയാണ് മഹാരാഷ്‌ട്രയും യുസിസി നടപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നത്.