മമതയുടെ തൃണമൂൽ കോൺഗ്രസിൽ വീണ്ടും വൻ പ്രതിസന്ധി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു

Published by
ജനം വെബ്‌ഡെസ്ക്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും മമതയുടെ വിശ്വസ്തയുമായ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടിയിലെ എല്ലാ പദവികളും രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, പാർട്ടിയെ ശക്തിപ്പെടുത്താനായി സുബ്രത ബക്ഷിയെ മാറ്റി ഒരു മാസം മുൻപാണ് ചന്ദ്രിമയെ സംസ്ഥാന അധ്യക്ഷയായി നിയമിച്ചത്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കകം അവർ പടിയിറങ്ങിയത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷ പദവി ഒഴിയുന്നതിനൊപ്പം പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനുള്ള ചുമതലയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പാർട്ടിയെ പ്രതിനിധീകരിക്കാനുള്ള അവകാശവും തനിക്ക് ഇനി ഉണ്ടാകില്ലെന്ന് മമതയ്‌ക്ക് നൽകിയ രാജിയിൽ ചന്ദ്രിമ വ്യക്തമാക്കിയിട്ടുണ്ട്. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ചന്ദ്രിമ ഭട്ടാചാര്യ 2011 ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. മമത സർക്കാരിൽ ധനം, ആരോഗ്യം, ഭൂപരിഷ്കരണം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അവർ പാർട്ടിയുടെ ഏറ്റവും ശക്തയായ നേതാക്കളിൽ ഒരാളായിരുന്നു.

മമത ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും പാർട്ടിയിൽ നേരിടുന്ന കടുത്ത ആഭ്യന്തര തർക്കങ്ങളുടെ തുടർച്ചയായാണ് ഈ രാജി എന്നാണ് വിലയിരുത്തപ്പെടുന്നത്. തൃണമൂൽ കോൺഗ്രസിന്റെ 80 എംഎൽഎമാരിൽ 50 പേരും ഇതിനോടകം റിതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തിനൊപ്പം ചേർന്നത് പാർട്ടിയുടെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്. വിമതർ ഇപ്പോൾ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിന് മേലുള്ള അവകാശവാദവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. വിമതരുടെ നീക്കങ്ങളെ ഔദ്യോഗിക നേതൃത്വം തള്ളിക്കളയുന്നുണ്ടെങ്കിലും, ചിഹ്നത്തിന് വേണ്ടിയുള്ള നിയമപോരാട്ടം മുറുകുന്നത് തൃണമൂൽ കോൺഗ്രസിനെ വലിയൊരു പിളർപ്പിലേക്കാണ് എത്തിക്കുന്നത്.

Share