റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Published by
ജനം വെബ്‌ഡെസ്ക്

മിയാമി: ലോക ഫുട്‌ബോളില്‍ റെക്കോര്‍ഡുകള്‍ക്ക് പുതിയ നിര്‍വചനം നല്‍കിക്കൊണ്ടിരിക്കുകയാണ് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. കാബോ വെര്‍ദെയ്‌ക്കെതിരായ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ യോഗ്യതാ പോരാട്ടത്തില്‍ നേടിയ ഗോളോടെ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടം മെസി സ്വന്തമാക്കി.

ടൂര്‍ണമെന്റിലെ മെസിയുടെ ഏഴാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ആറ് ഗോളുള്ള ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെ പിന്തള്ളി ഗോള്‍ഡന്‍ ബൂട്ട് പട്ടികയിലും മെസി ഒന്നാം സ്ഥാനത്തെത്തി. ഡിആര്‍ കോംഗോയ്‌ക്കെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ അഞ്ച് ഗോളുകളുമായി മൂന്നാം സ്ഥാനത്താണ്. നോര്‍വേയുടെ എര്‍ലിങ് ഹാളണ്ടും അഞ്ച് ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്.

നാല് ഗോളുകള്‍ വീതം നേടിയ ഫ്രാന്‍സിന്റെ ഒസ്മാന്‍ ഡെംബലെ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, സെനഗലിന്റെ ഇസ്മായില സാര്‍ എന്നിവരും ഗോള്‍വേട്ടയില്‍ ശ്രദ്ധേയരാണ്. കാബോ വെര്‍ദെയ്‌ക്കെതിരായ ഗോള്‍ മറ്റൊരു ചരിത്രനേട്ടത്തിനും മെസിയെ അര്‍ഹനാക്കി. ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായ എട്ട് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും അര്‍ജന്റീന നായകന്‍ സ്വന്തമാക്കി.

അര്‍ജന്റീനയ്‌ക്കായി തുടര്‍ച്ചയായി അഞ്ച് ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും മെസിയുടെ പേരിലായി. 2022 ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ റൗണ്ട് ഓഫ് 16 മത്സരത്തില്‍ ആരംഭിച്ച ഗോള്‍പരമ്പര പിന്നീട് നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഫ്രാന്‍സ് എന്നിവര്‍ക്കെതിരെയും തുടര്‍ന്നു. കാബോ വെര്‍ദെയ്‌ക്കെതിരായ ഗോളോടെയാണ് ആ അപൂര്‍വ നേട്ടം അഞ്ച് നോക്കൗട്ട് മത്സരങ്ങളിലേക്ക് ഉയര്‍ന്നത്.

അതേസമയം, തുടര്‍ച്ചയായ അഞ്ച് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടിയ ബ്രസീല്‍ ഇതിഹാസം വാവയുടെ ചരിത്രനേട്ടത്തിനൊപ്പവും മെസി എത്തിയിരിക്കുകയാണ്.

Share