വാഷിങ്ടൺ/ടെഹ്റാൻ: അമേരിക്ക–ഇറാൻ ബന്ധത്തിൽ വീണ്ടും വാക്പോര് ശക്തമാകുന്നു. ഇറാനിലെ പരമോന്നത നേതാക്കളെ ഒരുമിച്ച് ഇല്ലാതാക്കാൻ അമേരിക്കയ്‌ക്ക് കഴിയുമായിരുന്നുവെന്ന തരത്തിലുള്ള പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അതേസമയം, ഇറാനെതിരെ എന്തെങ്കിലും ആക്രമണമുണ്ടായാൽ ശക്തവും നിർണായകവുമായ തിരിച്ചടി നൽകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലൈ 4-നോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇറാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. അമേരിക്ക ഇറാന് കനത്ത പ്രഹരം നൽകിയെന്നും, ഇപ്പോൾ അവർ ഒരു കരാറിനായി ശ്രമിക്കുക ആണെന്നും ട്രംപ് പറഞ്ഞു. ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ച സമയം നൽകിയെന്നും, “ഞങ്ങൾ നല്ല ആളുകളാണ്” എന്ന പരാമർശത്തിലൂടെ ഇറാനെ പരിഹസിക്കുകയും ചെയ്തു.
ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെ ഇറാൻ ശക്തമായ മുന്നറിയിപ്പാണ് നൽകിയത്. ഇറാന്റെ ഖതം അൽ-അൻബിയ സെൻട്രൽ കമാൻഡ് തലവൻ അലി അബ്ദുള്ളാഹി, ഇറാനെതിരെ തെറ്റായ കണക്കുകൂട്ടലുകൾ നടത്തരുതെന്നും രാജ്യത്തിനെതിരായ ഏത് ആക്രമണത്തിനും സായുധ സേന ഏറ്റവും ശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചിയും സമാന നിലപാട് ആവർത്തിച്ചു. ഇറാൻ ജനതയ്‌ക്കോ രാജ്യത്തിന്റെ നേതൃത്വത്തിനോ എതിരായ ഏതെങ്കിലും ഭീഷണിയോ ആക്രമണമോ ഉണ്ടായാൽ ഉടൻ ശക്തമായ മറുപടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ മകനും പിൻഗാമിയുമായ മുജ്തബ ഖമനേയിയെ കുറിച്ചുള്ള പരാമർശവും വിവാദമായി. മുജ്തബ ഖമനേയി “മരണത്തിന്റെ വക്കിലാണെന്ന്” ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രാഈൽ കാറ്റ്സ് നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ഇറാൻ മുന്നറിയിപ്പ് കടുപ്പിച്ചത്.
അമേരിക്ക–ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് ഒരാഴ്ച നീളുന്ന ഔദ്യോഗിക ദുഃഖാചരണം ആരംഭിച്ചത്. ജൂലൈ 3-ന് ടെഹ്റാനിൽ ആരംഭിച്ച അനുസ്മരണ-ശവസംസ്കാര ചടങ്ങുകൾ ജൂലൈ 9-ന് ഖമനേയിയുടെ ജന്മനാടായ മഷ്ഹാദിൽ സംസ്കാരത്തോടെ സമാപിക്കുമെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. ഖോം, ഇറാഖ് എന്നിവിടങ്ങളിലും പ്രത്യേക അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ട്രംപിന്റെ പുതിയ പ്രസ്താവനകളും ഇറാന്റെ മറുപടി മുന്നറിയിപ്പുകളും പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമാകുമെന്ന ആശങ്കയാണ് അന്താരാഷ്‌ട്ര രാഷ്‌ട്രീയ നിരീക്ഷകർ പങ്കുവയ്‌ക്കുന്നത്. അതേസമയം, നയതന്ത്ര ചർച്ചകൾക്ക് വാതിൽ തുറന്നിട്ടുണ്ടെന്ന നിലപാടും അമേരിക്ക ആവർത്തിക്കുന്നുണ്ട്.















