ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍ യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയുടെ നിര്‍മാണം 80 ശതമാനത്തിലധികം പൂര്‍ത്തിയായതായും ആദ്യഘട്ട സര്‍വീസ് 2027-ല്‍ സുരത്ത്-ബിലിമോറ സെക്ഷനില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗുജറാത്തിലെ സാനന്ദില്‍ നടന്ന സിജി സെമിയുടെ ഒസാറ്റ് പ്ലാന്റിന്റെ വാണിജ്യ ഉല്‍പാദന ഉദ്ഘാടന ചടങ്ങിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തിന് ശേഷം വാപി-സുരത്ത്, വാപി-അഹമ്മദാബാദ്, അഹമ്മദാബാദ്-താനെ, ഒടുവില്‍ അഹമ്മദാബാദ്-മുംബൈ എന്നീ സെക്ഷനുകള്‍ ഘട്ടംഘട്ടമായി തുറന്ന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജാപ്പനീസ് ഷിങ്കന്‍സെന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്ത്യയിലെ ആദ്യ അതിവേഗ റെയില്‍പാത നിര്‍മ്മിക്കുന്നത്. ഏകദേശം 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കോറിഡോറില്‍ 12 സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. നിലവില്‍ ആറിലധികം മണിക്കൂര്‍ വേണ്ട യാത്ര ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുന്നതോടെ ഏകദേശം 1 മണിക്കൂര്‍ 58 മിനിറ്റായി ചുരുങ്ങും.

മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. പരമാവധി ഡിസൈന്‍ വേഗം മണിക്കൂറില്‍ 350 കിലോമീറ്ററാണ്. ഇന്ത്യയില്‍ ആദ്യമായി J-Slab ballastless track സാങ്കേതികവിദ്യയും ഈ പദ്ധതിയിലൂടെ നടപ്പാക്കും.

പദ്ധതിയുടെ ഭാഗമായി 20,000-ത്തിലധികം വൈദ്യുതീകരണ മാസ്റ്റുകള്‍, 12 ട്രാക്ഷന്‍ സബ്സ്റ്റേഷനുകള്‍, മൂന്ന് റോളിംഗ് സ്റ്റോക്ക് ഡിപ്പോകള്‍ എന്നിവയും നിര്‍മ്മിച്ചുവരികയാണ്. ഗുജറാത്തിലെ സബര്‍മതി, സുരത്ത്, മഹാരാഷ്‌ട്രയിലെ താനെ എന്നിവിടങ്ങളിലാണ് ഡിപ്പോകള്‍ ഒരുങ്ങുന്നത്.

അതേസമയം, മുംബൈ-അഹമ്മദാബാദ് പദ്ധതിക്ക് പിന്നാലെ രാജ്യത്ത് ഏകദേശം 4,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ കോറിഡോറുകള്‍ കൂടി വികസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഏകദേശം 16 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതികള്‍ക്കായി കണക്കാക്കുന്നത്. ഇന്ത്യയില്‍ അതിവേഗ റെയില്‍ ശൃംഖല വ്യാപിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും വ്യവസായ അടിസ്ഥാനവും ഒരുക്കുന്നതില്‍ മുംബൈ-അഹമ്മദാബാദ് പദ്ധതി നിര്‍ണായകമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Share