ഉസ്ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍

Published by
ജനം വെബ്‌ഡെസ്ക്

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയയാണ് (22) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൽ അനമിനെ (23) ഉസ്ബെക്കിസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തു.

ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥികളാണ് സാവരിയയും സദറുൽ അനമും. ഹോസ്റ്റൽ മുറിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.

തർക്കത്തിനിടെ പ്രകോപിതനായ സദറുൽ അനം കൈയിലുണ്ടായിരുന്ന ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ സാവരിയ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് സൂചന.  പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.

ദിവസവും വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്ന സാവരിയയെ കഴിഞ്ഞ രാത്രി മുതൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. നിരവധി തവണ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് ഉസ്ബെക്കിസ്ഥാനിലുള്ള മലയാളി വിദ്യാർഥികളെയും സർവകലാശാല അധികൃതരെയും വിവരം അറിയിച്ചു. തുടർന്ന് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിലാണ് സാവരിയ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.

സർവകലാശാല അധികൃതരാണ് ഇന്ത്യൻ എംബസിയെയും പ്രാദേശിക പോലീസിനെയും വിവരം അറിയിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച സദറുൽ അനമിനെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. ഇയാൾക്കെതിരെ ഉസ്ബെക്കിസ്ഥാൻ നിയമപ്രകാരം കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് നിയമനടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. സാവരിയയുടെ മൃതദേഹം ഡൽഹിയിലെത്തിച്ച ശേഷം സ്വദേശമായ ഹരിപ്പാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Share