മേപ്പാടി മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തം; അശാസ്ത്രീയ മണ്ണ് നിക്ഷേപമെന്ന് മന്ത്രി ടി. സിദ്ദീഖ്

Published by
ജനം വെബ്‌ഡെസ്ക്

വയനാട്: മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ പ്രകൃതിദുരന്തമല്ല, മനുഷ്യനിർമിത ദുരന്തമാണെന്ന് മന്ത്രി ടി. സിദ്ദീഖ്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന പ്രാഥമിക വിലയിരുത്തലാണ് മന്ത്രി മുന്നോട്ടുവെച്ചത്.

ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെ വലിയ തോതിൽ മണ്ണ് നിക്ഷേപിച്ചതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. കിരൺ കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

മണ്ണിടിച്ചിലിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്. ജില്ലാ കളക്ടർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫയർഫോഴ്സ് സംഘങ്ങൾ രക്ഷാപ്രവർത്തനവും സുരക്ഷാ നടപടികളും ഊർജിതമായി തുടരുകയാണെന്ന് മന്ത്രി അറിയിച്ചു.

സംഭവത്തെ തുടർന്ന് മന്ത്രിമാരായ എ.പി. അനിൽകുമാറും ടി. സിദ്ദീഖും വയനാട്ടിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.

അതേസമയം, മണ്ണിടിച്ചിൽ മേഖലയിലെ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫയർഫോഴ്‌സ് മേധാവിക്കും വയനാട് ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകി. ദുരന്തബാധിത പ്രദേശങ്ങളിൽ ജാഗ്രത തുടരാനും ആവശ്യമായ എല്ലാ രക്ഷാപ്രവർത്തന സംവിധാനങ്ങളും സജ്ജമാക്കാനും നിർദേശിച്ചിട്ടുണ്ട്.

Share