കരൂർ ദുരന്തബാധിത കുടുംബങ്ങളെ നേരിൽ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ജൂലൈ 10, 11ന് കരൂരിൽ

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: കഴിഞ്ഞ വർഷം കരൂരിൽ നടന്ന പൊതുയോഗത്തിലെ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിജയ് ജൂലൈ 10, 11 തീയതികളിൽ കരൂർ സന്ദർശിക്കും. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിൽ സന്ദർശിച്ച് അനുശോചനം അറിയിക്കുന്നതോടൊപ്പം സർക്കാർ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനങ്ങളിലും അദ്ദേഹം പങ്കെടുക്കും.

കരൂർ സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡിഎംകെ സുപ്രീംകോടതിയിൽ പിൻവലിച്ചതോടെയാണ് സന്ദർശനത്തിന് നിയമപരമായ തടസങ്ങളില്ലാതായത്. മുഖ്യമന്ത്രി കരൂരിലേക്ക് പോകുന്നതും ദുരിതബാധിത കുടുംബങ്ങൾക്ക് സഹായം നൽകുന്നതും അന്വേഷണത്തെ ബാധിക്കുമെന്ന വാദം കോടതി അംഗീകരിച്ചില്ല.

കരൂർ ദുരന്തക്കേസിൽ അന്വേഷണം തുടരുന്നതിനിടെ മുഖ്യമന്ത്രി നടത്തുന്ന സന്ദർശനവും സർക്കാർ സഹായ പ്രഖ്യാപനങ്ങളും അന്വേഷണത്തെ സ്വാധീനിക്കുമെന്നായിരുന്നു ഡിഎംകെയുടെ വാദം. എന്നാൽ, സുപ്രീംകോടതി ഇത് തള്ളുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിനോ പ്രസംഗത്തിനോ വിലക്കേർപ്പെടുത്താൻ കഴിയില്ലെന്നും, ദുരിതബാധിത കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയെ രാഷ്‌ട്രീയ പോരാട്ടത്തിനുള്ള വേദിയാക്കരുതെന്നും ബെഞ്ച് ഡിഎംകെ അഭിഭാഷകനെ ഓർമ്മിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്.

2025 സെപ്റ്റംബർ 27-ന് കരൂർ ജില്ലയിലെ വേലുസാമിപുരത്ത് നടന്ന പൊതുയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 110-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി ചർച്ചയായ സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

സുരക്ഷാ നിയന്ത്രണങ്ങൾ കാരണം സംഭവസമയത്ത് കരൂരിലെത്താൻ കഴിയാതിരുന്ന വിജയ് പിന്നീട് ദുരിതബാധിത കുടുംബങ്ങളെ നേരിൽ കണ്ടു ആശ്വസിപ്പിക്കുകയും ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതം ധനസഹായം നൽകുകയും ചെയ്തിരുന്നു.

കരൂർ സന്ദർശനത്തിനിടെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾക്കും തുടക്കമിടുമെന്നാണ് വിവരം. കരൂരിന് ശേഷം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തി സർക്കാർ പരിപാടികളിലും ക്ഷേമപദ്ധതികളുടെ ഉദ്ഘാടനങ്ങളിലും പങ്കെടുക്കാനും ജനങ്ങളോട് നന്ദി അറിയിക്കാനുമാണ് മുഖ്യമന്ത്രിയുടെ പരിപാടി.

Share