ലഷ്കർ മുഖ്യ കമാൻഡർ സാക്കിർ ഗനായിയെ കാലപുരിക്കയച്ച് സുരക്ഷസേന; കൊല്ലപ്പെടത് അതീവ അപകടകാരിയായ എ++ ഭീകരൻ; അഞ്ചുദിവസത്തെ ഓപ്പറേഷനൊടുവിൽ വൻ വിജയം

Published by
ജനം വെബ്‌ഡെസ്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പോരാട്ടത്തിൽ സുരക്ഷാസേനയ്‌ക്ക് നിർണായക വിജയം. നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാൻഡർ സാക്കിർ ഗനായിയെ  സുരക്ഷാസേന വധിച്ചു. ഷോപ്പിയാൻ കേന്ദ്രീകരിച്ച് അഞ്ച് ദിവസമായി തുടരുന്ന ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷനൊടുവിലാണ് ഈ നിർണായക നേട്ടം.

കശ്മീർ താഴ്വരയിൽ ഇപ്പോഴും സജീവമായ അതീവ അപകടകാരികളായ ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നയാളാണ് സാക്കിർ ഗനായി. സുരക്ഷാ ഏജൻസികൾ എ++ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്ന ഭീകരനാണ്. നിരവധി ഭീകരാക്രമണങ്ങൾക്കും യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും ഇയാൾ നേതൃത്വം നൽകിയിരുന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ജൂലൈ 3-ന് ഷോപ്പിയാനിലെ ഒരു ആപ്പിൾ തോട്ടത്തിൽ ഭീകരരുടെ സാന്നിധ്യം നിരീക്ഷണ സംവിധാനങ്ങളിലൂടെയാണ് സുരക്ഷാസേന ആദ്യം തിരിച്ചറിഞ്ഞത്. തുടർന്ന് പ്രദേശം വളഞ്ഞ് സൈന്യവും ജമ്മു കശ്മീർ പൊലീസും സി.ആർ.പി.എഫും സംയുക്തമായി വ്യാപക തിരച്ചിൽ ആരംഭിച്ചു. ഭീകരർ ഒളിവിൽ കഴിയുന്ന മേഖലകൾ ഡ്രോണുകളും അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളും ഉപയോഗിച്ച് നിരന്തരം നിരീക്ഷിച്ച ശേഷമാണ് ഓപ്പറേഷൻ നിർണായക ഘട്ടത്തിലെത്തിയത്.

ഓപ്പറേഷനിടെ സുരക്ഷാസേനയ്‌ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ നടന്ന ഏറ്റുമുട്ടലിൽ സാക്കിർ ഗനായി കൊല്ലപ്പെട്ടു. മൃതദേഹം സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് ഭീകരപ്രവർത്തന സാമഗ്രികളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

പ്രദേശത്ത് മറ്റ് ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയമുള്ളതിനാൽ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കൂടുതൽ സേനയെ വിന്യസിച്ച് മുഴുവൻ മേഖലയും സുരക്ഷാ വളയത്തിലാക്കിയിട്ടുണ്ട്. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

കശ്മീരിൽ ഭീകര ശൃംഖലയെ പൂർണമായും തകർക്കാനുള്ള നടപടികളുടെ ഭാഗമായാണ് സുരക്ഷാസേന തുടർച്ചയായി രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓപ്പറേഷനുകൾ നടത്തുന്നത്. കഴിഞ്ഞ മാസങ്ങളിലായി നിരവധി ഭീകരരെ വധിക്കാനും ഒട്ടേറെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്താനും ഇന്ത്യൻ സൈന്യത്തിനും മറ്റ് സുരക്ഷാ ഏജൻസികൾക്കും കഴിഞ്ഞിട്ടുണ്ട്.

സാക്കിർ ഗനായിയുടെ വധം ലഷ്‌കർ-ഇ-തൊയ്ബയ്‌ക്ക് കനത്ത തിരിച്ചടിയായാണ് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നത്. കശ്മീരിലെ ഭീകര ശൃംഖലയെ ദുർബലപ്പെടുത്തുന്നതിൽ ഈ ഓപ്പറേഷൻ നിർണായക വഴിത്തിരിവാകുമെന്നും വിലയിരുത്തപ്പെടുന്നു.

Share