നിയന്ത്രണ രേഖ തുറക്കണം; ഭക്ഷണവും മരുന്നും വേണം, ഭാരതത്തോട് അഭ്യർത്ഥിച്ച് പാക് അധിനിവേശ കശ്മീരിലെ നേതാവ്

Published by
ജനം വെബ്‌ഡെസ്ക്

ശ്രീനഗർ: പാക് അധിനിവേശ ജമ്മു കശ്മീരിൽ (PoJK) പാകിസ്ഥാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യയോട് സഹായ അഭ്യർത്ഥനയുമായി പ്രക്ഷോഭകാരികളുടെ നേതാവ്. നിയന്ത്രണ രേഖ (LoC) തുറന്ന് ഭക്ഷണവും മരുന്നും എത്തിക്കാൻ അനുവദിക്കണമെന്ന് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നേതാവ് സർദാർ അമൻ ഖാൻ ആവശ്യപ്പെട്ടു.

ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ പാകിസ്ഥാൻ സർക്കാർ നിരോധിച്ചതിന് പിന്നാലെ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം അടിച്ചമർത്താൻ സുരക്ഷാസേനയെ വിന്യസിച്ചിരിക്കുകയാണെന്നും നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയും അവശ്യസാധനങ്ങളുടെ ക്ഷാമവും നേരിടുകയാണെന്ന് സർദാർ അമൻ ഖാൻ പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യ മാനുഷിക പരിഗണന നൽകണമെന്നും നിയന്ത്രണ രേഖ തുറന്ന് ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിക്കാൻ അവസരം ഒരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പാകിസ്ഥാൻ ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ദിനംപ്രതി ശക്തമാകുകയാണ്. പാക് ഭരണത്തിൽ നിന്ന് മോചനം നേടണമെന്നും സ്വതന്ത്ര ഭരണസംവിധാനം വേണമെന്നുമാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരുടെ പ്രധാന ആവശ്യമെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി പാക് അധിനിവേശ കശ്മീരിൽ വൈദ്യുതി ക്ഷാമം, വിലക്കയറ്റം, തൊഴിലില്ലായ്മ, നികുതി വർധന എന്നിവയുടെ പേരിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിക്കെതിരെ പാകിസ്ഥാൻ സർക്കാർ നടപടികൾ കടുപ്പിച്ചത്.അതേസമയം, സർദാർ അമൻ ഖാന്റെ അഭ്യർത്ഥനയോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Share