ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

Published by
ജനം വെബ്‌ഡെസ്ക്

ടെഹ്റാന്‍/വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി ശക്തമാക്കി ഇറാനില്‍ പുതിയ സൈനിക ആക്രമണം നടത്തി അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ ആക്രമണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ്, സിറിക്, കൊണാരക്, ഛബഹാര്‍ മേഖലകളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളായ മെഹറും ഫാര്‍സും റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കിയതായി ഇറാന്‍ അറിയിച്ചു.

ഹോര്‍മുസ് കടലിടുക്കിലൂടെ നടക്കുന്ന അന്താരാഷ്‌ട്ര ചരക്കുകപ്പല്‍ ഗതാഗതത്തിന് നേരെയുള്ള ഇറാന്റെ ഭീഷണികള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക നടപടിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കുമെതിരായ സമീപകാല ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നും അമേരിക്ക ആരോപിച്ചു. ആക്രമണത്തിന് മുന്‍പായി ഹോര്‍മുസ് കടലിടുക്കിന് സമീപം 20 യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതായും മേഖലയില്‍ സുരക്ഷ ശക്തമാക്കിയതായും യുഎസ് അറിയിച്ചിരുന്നു.

അമേരിക്കയുടെ വ്യോമാക്രമണത്തിന് പിന്നാലെ ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് ഇറാന്‍ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി കുവൈത്ത് അറിയിച്ചു. നിലവില്‍ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.

ഇറാനെതിരെ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനകം നടന്ന ആക്രമണത്തില്‍ ഇറാന്റെ 28 ബോട്ടുകള്‍ തകര്‍ത്തതായും രാത്രിയോടെ കൂടുതല്‍ നാവികസേനാ ഉപകരണങ്ങള്‍ ലക്ഷ്യമിടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആവശ്യമെങ്കില്‍ ഇറാന്റെ വൈദ്യുത നിലയങ്ങളും കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളും വരെ ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് അമേരിക്ക പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ അതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ സമുദ്രസുരക്ഷ ഉറപ്പാക്കാന്‍ നാറ്റോ രാജ്യങ്ങള്‍ മൈന്‍സ്വീപ്പര്‍ കപ്പലുകള്‍ വിന്യസിക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയ്‌ക്കിടെയാണ് ഇരുരാജ്യങ്ങളുടെയും പുതിയ നീക്കങ്ങള്‍. പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ അതീവ ആശങ്കാജനകമായി തുടരുകയാണ്.

Share