20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

Published by
ജനം വെബ്‌ഡെസ്ക്

ബോസ്റ്റണ്‍: ലോക ഫുട്‌ബോളില്‍ തന്റെ ആധിപത്യം വീണ്ടും തെളിയിച്ച് ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ. മൊറോക്കോക്കെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ നിര്‍ണായക ഗോളോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ 20 ഗോളുകള്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന അപൂര്‍വ നേട്ടമാണ് എംബാപ്പെ സ്വന്തമാക്കിയത്. വെറും 20 ലോകകപ്പ് മത്സരങ്ങള്‍ മാത്രം കളിച്ചാണ് ഫ്രഞ്ച് സൂപ്പര്‍താരം ഈ ചരിത്രനേട്ടത്തിലെത്തിയത്.

മൊറോക്കോക്കെതിരായ മത്സരത്തില്‍ ഒരു പെനാല്‍റ്റി നഷ്ടമായെങ്കിലും, രണ്ടാം പകുതിയില്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് എംബാപ്പെ നേടിയ മനോഹര ഗോള്‍ ഫ്രാന്‍സിനെ സെമിഫൈനലിലേക്ക് നയിച്ചു. ആ ഒരൊറ്റ ഗോളിലൂടെ ലോകകപ്പ് റെക്കോര്‍ഡ് പുസ്തകത്തിലും താരം തന്റെ പേര് കൂടുതല്‍ തിളക്കത്തോടെ രേഖപ്പെടുത്തി.

27-ാം വയസ്സില്‍ തന്നെ ലോകകപ്പില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എംബാപ്പെയ്‌ക്ക് സ്വന്തമായി. അതോടൊപ്പം, 30 വയസ്സ് തികയുന്നതിന് മുമ്പ് ലോകകപ്പില്‍ 20 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്‌ബോള്‍ താരമായും അദ്ദേഹം മാറി. പെലെ, ഗെര്‍ഡ് മുള്ളര്‍, റൊണാള്‍ഡോ നസാരിയോ, മിറോസ്ലാവ് ക്ലോസെ തുടങ്ങിയ ഇതിഹാസങ്ങളുടെ റെക്കോര്‍ഡുകളെയാണ് ഫ്രഞ്ച് നായകന്‍ പിന്നിലാക്കിയത്.

ഫ്രാന്‍സിന്റെ ദേശീയ ടീമിനായി 100 ഗോളുകളില്‍ നേരിട്ട് പങ്കാളിയായ ആദ്യ താരമെന്ന നേട്ടവും ഇനി എംബാപ്പെയുടേതാണ്. 64 ഗോളുകളും 36 അസിസ്റ്റുകളും ഉള്‍പ്പെടെയാണ് ഈ അപൂര്‍വ റെക്കോര്‍ഡ്. ദേശീയ ടീമിന്റെ ആക്രമണനിരയില്‍ ഫ്രാന്‍സിന്റെ ഏറ്റവും വലിയ കരുത്തായി താരം വീണ്ടും മാറിയിരിക്കുകയാണ്.

ലോകകപ്പില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ സജീവ താരമായ ലയണല്‍ മെസിക്ക് 21 ഗോളുകളാണുള്ളത്. 20 ഗോളുകളുമായി തൊട്ടുപിന്നിലുള്ള എംബാപ്പെയ്‌ക്ക് ഇനി ഒരു ഗോള്‍ കൂടി നേടിയാല്‍ മെസിക്കൊപ്പമെത്താനാകും. ഈ ലോകകപ്പില്‍ മാത്രം എട്ട് ഗോളുകള്‍ നേടിയ താരം ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തിലും മെസിക്കൊപ്പം മുന്നിലാണ്.

2018-ലെ റഷ്യന്‍ ലോകകപ്പില്‍ നാല് ഗോളുകളും, 2022-ലെ ഖത്തര്‍ ലോകകപ്പില്‍ എട്ട് ഗോളുകളും നേടിയ എംബാപ്പെ, ഇപ്പോഴത്തെ ടൂര്‍ണമെന്റിലും എട്ട് തവണ വല കുലുക്കിക്കഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് സെമിയിലേക്ക് ഫ്രാന്‍സിനെ നയിച്ച നായകന്‍ ഇനി ലക്ഷ്യമിടുന്നത് മെസിയുടെ സര്‍വകാല റെക്കോര്‍ഡും ഫ്രാന്‍സിനായി മൂന്നാം ലോകകിരീടവുമാണ്.

Share