‘ആറന്മുള ഡ്രോൺ സർവേ വിവാദം; വിമാനത്താവളം അനുവദിക്കില്ല’; ഭൂമിക്കച്ചവടത്തിന് വഴിയൊരുക്കുന്ന നീക്കമെന്ന് കുമ്മനം രാജശേഖരൻ

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ആറന്മുളയിൽ ഡ്രോൺ സർവേ നടത്തുകയും പദ്ധതി പുനരാലോചിക്കുകയും ചെയ്യുന്ന നീക്കത്തിന് പിന്നിൽ ഭൂമിക്കച്ചവട താൽപര്യങ്ങളാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

വിമാനത്താവള പദ്ധതിക്ക് ബിജെപി എതിരല്ല, എന്നാൽ അത് ആറന്മുളയിൽ തന്നെ നടപ്പാക്കണമെന്ന നിർബന്ധമാണ് ദുരൂഹമെന്ന് കുമ്മനം പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ തന്നെ കൊടുമൺ ഉൾപ്പെടെയുള്ള അനുയോജ്യമായ പ്രദേശങ്ങൾ വിമാനത്താവളത്തിനായി പരിഗണിക്കാമെന്നും അദ്ദേഹം നിർദേശിച്ചു.

ആറന്മുളയുടെ ഭൂപ്രകൃതിയും പരിസ്ഥിതി സാഹചര്യവും വലിയ നിർമാണങ്ങൾക്ക് അനുയോജ്യമല്ലെന്നും, എല്ലാ വർഷവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശമാണ് ആറന്മുളയെന്നും കുമ്മനം ചൂണ്ടിക്കാട്ടി. വയനാട് ദുരന്തം കണ്ടിട്ടും സർക്കാർ പാഠം പഠിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

പുതിയ സർക്കാർ വന്നെന്ന പേരിൽ ജനങ്ങളെ ഭയപ്പെടുത്താനാകില്ലെന്നും, പദ്ധതി ആറന്മുളയിൽ നടപ്പാക്കാൻ ശ്രമിച്ചാൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും കുമ്മനം മുന്നറിയിപ്പ് നൽകി.

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങൾ ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമാണെന്നും, പ്രദേശത്തിന്റെ പരിസ്ഥിതിയും സുരക്ഷയും കണക്കിലെടുത്ത് സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share