ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. തലച്ചോറിലുണ്ടായ ഗുരുതര രക്തസ്രാവവും തലയ്‌ക്കേറ്റ ശക്തമായ ആഘാതവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക കണ്ടെത്തൽ. അതേസമയം, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ മുറിവുകളും ചതവുകളും മരണത്തിന് മുമ്പ് ക്രൂരമായ ശാരീരിക പീഡനം നടന്നിരുന്നോ എന്ന സംശയം ശക്തമാക്കുകയാണ്.
തല മുതൽ കാൽവരെ മുറിവുകൾ
ഉസ്ബെക്കിസ്ഥാനിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെയും ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീപോസ്റ്റ്മോർട്ടത്തിന്റെയും പ്രാഥമിക വിവരങ്ങൾ പ്രകാരം, സാവരിയയുടെ തലയ്‌ക്ക് രണ്ടിടത്ത് ഗുരുതര ക്ഷതമുണ്ടായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതും മരണത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
അതിലേറെ ഞെട്ടിക്കുന്നത് ശരീരത്തിലുടനീളമുള്ള ചതവുകളാണ്. മുഖം, നെഞ്ച്, കൈകൾ, കാലുകൾ തുടങ്ങി വിവിധ ഭാഗങ്ങളിൽ മർദനത്തിന്റെ അടയാളങ്ങൾ കണ്ടെത്തിയതായി ബന്ധുക്കൾ പറയുന്നു. നെഞ്ചിലെ ചതവുകൾ ചവിട്ടേറ്റതാകാമെന്ന സംശയവും ഉയരുന്നുണ്ട്.
‘തടവറ പോലെയായിരുന്നു ജീവിതം‘
മരണത്തിന് മുമ്പ് സാവരിയ കടുത്ത മാനസികവും ശാരീരികവുമായ പീഡനത്തിനിരയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. മതപരിവർത്തനത്തിന് സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും നിരന്തരം ഉപദ്രവിക്കപ്പെട്ടിരുന്നുവെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിച്ചുവരുന്നത്.
അതേസമയം, ആക്രമണത്തിന് ഉപയോഗിച്ച ആയുധം എന്താണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ലാപ്ടോപ് ഉപയോഗിച്ചെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും, അതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു.
കേസ് ക്രൈംബ്രാഞ്ചിലേക്ക്
സംഭവത്തിൽ ഹരിപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. ഇന്ത്യൻ പൗരൻ വിദേശത്ത് കുറ്റകൃത്യത്തിന് ഇരയായ സംഭവമായതിനാലാണ് നടപടി.
ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ സഹപാഠിയായിരുന്ന സദറുൽ അനാം അവിടുത്തെ പൊലീസ് കസ്റ്റഡിയിലാണ്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിച്ച ശേഷമാകും അന്വേഷണത്തിന്റെ അടുത്തഘട്ട നടപടികൾ.
തലയ്‌ക്കേറ്റ മാരക ക്ഷതം എങ്ങനെ സംഭവിച്ചു, ശരീരത്തിലുടനീളമുള്ള മുറിവുകൾ എങ്ങനെയുണ്ടായി, ആക്രമണത്തിന് ഉപയോഗിച്ച ആയുധം എന്ത്, മരണത്തിന് മുമ്പ് എത്രനേരം പീഡനം നടന്നിരുന്നു, ആശുപത്രിയിലെത്തിച്ചത് ആരാണ്, എന്തുസാഹചര്യത്തിലായിരുന്നു, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് കേസിന്റെ ഗതി നിർണയിക്കുക..















