മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

Published by
ജനം വെബ്‌ഡെസ്ക്

വാഷിങ്ടൺ: മലയാളികൾക്ക് അഭിമാനമായി നാസയുടെ പുതിയ ബഹിരാകാശ ദൗത്യം. മലയാളിയായ ഡോ. അനിൽ മേനോൻ ഇന്ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക്  യാത്ര തിരിക്കും. നാസയുടെ സൊയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര.  ഇന്ത്യൻ സമയം ഇന്ന് രാത്രി 8.17-നാണ് കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപണം.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രൈൻ സ്വദേശിനിയായ എലിസബത്ത് സമൊയിലെങ്കോയുടെയും മകനാണ് അനിൽ മേനോൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളിയായ ആദ്യ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻനായരുടെ പിന്മുറക്കാരൻ കൂടിയാണ് അദ്ദേഹം. ഡോക്ടർ, മെക്കാനിക്കൽ എൻജിനീയർ, യുഎസ് സ്പേസ് ഫോഴ്സ് ലെഫ്റ്റനന്റ് കേണൽ, ഫ്ലൈറ്റ് സർജൻ എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ബഹിരാകാശ യാത്രികനായി തെരഞ്ഞെടുക്കപ്പെട്ടത്.

അനിൽ മേനോനൊപ്പം റഷ്യൻ ബഹിരാകാശ യാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കികിന എന്നിവരും ദൗത്യത്തിന്റെ ഭാഗമാകും. എട്ട് മാസം നീളുന്ന ദൗത്യത്തിന് ശേഷം അടുത്ത വർഷം ഏപ്രിലിലാണ് സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തുക.

ദീർഘകാല ബഹിരാകാശ യാത്രകൾ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു, ബഹിരാകാശത്ത് ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം, ഭാവിയിലെ ചന്ദ്ര-ചൊവ്വ ദൗത്യങ്ങൾക്ക് ആവശ്യമായ വൈദ്യശാസ്ത്ര സംവിധാനങ്ങൾ എങ്ങനെ വികസിപ്പിക്കാം തുടങ്ങിയ വിഷയങ്ങളിൽ നിർണായക പഠനങ്ങളാണ് ഈ ദൗത്യത്തിൽ നടക്കുക. ഡോക്ടർ എന്ന നിലയിൽ അനിൽ മേനോന്റെ വൈദഗ്ധ്യം ഈ ഗവേഷണങ്ങൾക്ക് വലിയ പിന്തുണയാകുമെന്നാണ് നാസയുടെ വിലയിരുത്തൽ.

വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സമൂഹമാധ്യമത്തിലൂടെ അനിൽ മേനോൻ തന്റെ ആവേശം പങ്കുവച്ചു. “ദൗത്യത്തിനായി തയ്യാറാണ്. ഈ അവസരത്തിന് നാസയ്‌ക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി. ജീവിതത്തിലെ ഏറ്റവും ആവേശകരമായ നിമിഷമാണിത്,” എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ അദ്ദേഹത്തിന്റെ കുറിപ്പ്.

2021-ലാണ് നാസയുടെ ബഹിരാകാശ യാത്രിക സംഘത്തിലേക്ക് അനിൽ മേനോൻ തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ നാസയിൽ ഫ്ലൈറ്റ് സർജനായും സ്പേസ് എക്‌സിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിൽ മെഡിക്കൽ വിഭാഗത്തിന്റെ പ്രധാന ചുമതല വഹിച്ചും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബഹിരാകാശ ശാസ്ത്രത്തിലും വൈദ്യശാസ്ത്ര ഗവേഷണത്തിലും പുതിയ അധ്യായം കുറിക്കുന്ന ഈ ദൗത്യത്തിലൂടെ വീണ്ടും ലോകശ്രദ്ധ നേടുകയാണ്  ഡോ. അനിൽ മേനോനും പാലക്കാടും.

Share