ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: വാഴോട്ടുകോണം ഡിവിഷൻ കൗൺസിലറായി ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു.  ഹൈക്കോടതി അനുമതിയെ തുടർന്നാണ് വിയ്യൂർ ജയിലിനുള്ളിൽ പ്രത്യേക ക്രമീകരണങ്ങളോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. “ഈശ്വര നാമത്തിൽ” ആയിരുന്നു സുഗതന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി, വിയ്യൂർ അതിസുരക്ഷാ ജയിൽ സൂപ്രണ്ട് രാജേഷ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പരിമിതമായ ഉദ്യോഗസ്ഥർക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നത്.

സത്യപ്രതിജ്ഞയ്‌ക്കായി അനുമതി  ആവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച്, പുറത്തിറക്കുന്നതിന് പകരം ജയിലിൽ തന്നെ സത്യപ്രതിജ്ഞയ്‌ക്ക് സൗകര്യമൊരുക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകുകയായിരുന്നു.

നടപടിക്രമങ്ങളിലെ സാങ്കേതിക വീഴ്ചകൾ മൂലം ജനവിധി അട്ടിമറിക്കപ്പെടാൻ പാടില്ലെന്നും ജനാധിപത്യത്തിൽ ജനങ്ങൾ നൽകിയ വിധിക്ക് പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചിരുന്നു. അസാധാരണ സാഹചര്യങ്ങളിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് അസാധാരണ തീരുമാനങ്ങൾ സ്വീകരിക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കാപ്പ നിയമപ്രകാരം തടങ്കലിൽ കഴിയുന്ന സുഗതന് സത്യപ്രതിജ്ഞ നടത്താൻ ഭരണഘടനാപരമായ അവകാശമില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഒരാളുടെ അവകാശവും ജനവിധിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സർക്കാരിന്റെ വാദം തള്ളിയത്.

തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം ഡിവിഷനിൽ നിന്നാണ് ആർ. സുഗതൻ വിജയിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജയിലിനുള്ളിൽ സത്യപ്രതിജ്ഞ നടത്തിയതോടെ അദ്ദേഹം ഔദ്യോഗികമായി കൗൺസിലർ പദവിയുടെ ചുമതല ഏറ്റെടുത്തു.

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ ചരിത്രത്തിൽ ജയിലിനുള്ളിൽ ഒരു ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്യുന്ന അപൂർവ സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഹൈക്കോടതിയുടെ ഇടപെടലാണ് ജനങ്ങൾ നൽകിയ ജനവിധി പ്രാവർത്തികമാകാൻ വഴിയൊരുക്കിയത്. ബിജെപി ഭരണത്തെ അസ്ഥരപ്പെടുത്താനുള്ള ഇടത്- വലത് മുന്നണികളുടെ നാണംകെട്ട കളികളിക്കൾക്ക് തൽക്കാലം സമാപ്തി കുറിക്കുകയും ചെയ്തു.

Share