ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ അന്വേഷണം ശക്തമാക്കി വിജിലന്‍സ്. കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിനെ തിരുവനന്തപുരം മുട്ടത്തറയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തി ഏകദേശം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

സമീപകാലത്ത് വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ സ്വപ്‌ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍ നടന്നത്. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് വിജിലന്‍സ് വിളിപ്പിച്ചതെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ സാഹചര്യത്തില്‍ പഴയ കേസുകളില്‍ അന്വേഷണം സജീവമാകുന്നത് സ്വാഭാവികമാണെന്നും അവര്‍ പ്രതികരിച്ചു.

ലൈഫ് മിഷന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് വിജിലന്‍സിന്റെ പുതിയ നീക്കം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആറ് കോടി രൂപയുടെ കോഴ ഇടപാട് നടന്നുവെന്ന ആരോപണം സ്വപ്‌ന സുരേഷ് നേരത്തെ ഉന്നയിച്ചിരുന്നു. ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങള്‍ക്ക് വീടും ഫ്‌ലാറ്റും നിര്‍മ്മിച്ച് നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് ലൈഫ് മിഷന്‍. എന്നാല്‍, വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനായി യു.എ.ഇ. റെഡ് ക്രസന്റ് നല്‍കിയ സാമ്പത്തിക സഹായം വിനിയോഗിച്ചതുമായി ബന്ധപ്പെട്ടാണ് പദ്ധതി വിവാദത്തിലായത്.

2020-ല്‍ പുറത്തുവന്ന ആരോപണപ്രകാരം, യു.എ.ഇ. റെഡ് ക്രസന്റിന്റെ 20 കോടി രൂപയുടെ സഹായവുമായി ബന്ധപ്പെട്ട കരാര്‍ ലഭ്യമാക്കാന്‍ കോടികളുടെ കമ്മീഷന്‍ കൈമാറിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. യൂണിടാക് ബില്‍ഡേഴ്‌സ് കമ്പനിയില്‍ നിന്ന് ഇടനിലക്കാരും മുന്‍ ഉദ്യോഗസ്ഥരും കോണ്‍സുലേറ്റ് ബന്ധമുള്ളവരും കമ്മീഷന്‍ കൈപ്പറ്റിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.

വിദേശസഹായ നിയന്ത്രണ നിയമം ലംഘിച്ചെന്ന പരാതിയില്‍ 2020-ല്‍ സി.ബി.ഐ. കേസെടുത്തിരുന്നു. തുടര്‍ന്ന് സംസ്ഥാന വിജിലന്‍സും അന്വേഷണം ആരംഭിച്ചെങ്കിലും കേസ് പിന്നീട് വലിയ പുരോഗതി കൈവരിച്ചിരുന്നില്ല. ഇപ്പോള്‍ അന്വേഷണം വീണ്ടും സജീവമായ സാഹചര്യത്തില്‍, പുതിയ തെളിവുകളും മൊഴികളും അടിസ്ഥാനമാക്കി ലൈഫ് മിഷന്‍ കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാകുമെന്നാണു സൂചന.

Share