ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ജനകീയ പ്രക്ഷോഭങ്ങളെ സൈനിക ശക്തിയും പൊലീസ് അതിക്രമവും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന പാകിസ്ഥാന്റെ നടപടിയെ ഇന്ത്യ ശക്തമായി അപലപിച്ചു. വര്‍ഷങ്ങളായി മേഖലയിലെ ജനങ്ങള്‍ നേരിടുന്ന ചൂഷണത്തിന്റെയും അവകാശനിഷേധത്തിന്റെയും ഫലമാണ് നിലവിലെ പ്രതിഷേധങ്ങളെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യ, കശ്മീരി ജനതയ്ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളില്‍ പാകിസ്ഥാനെ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിയാക്കണമെന്ന് ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പാക് അധീന കശ്മീരിലെ യഥാര്‍ഥ സാഹചര്യം മറച്ചുവെക്കാന്‍ പാകിസ്ഥാന് വ്യാജ വാര്‍ത്തകളും കൃത്രിമ വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
റാവല്‍ക്കോട്ട്, മുസാഫറാബാദ്, മിര്‍പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സ്വന്തം പൗരന്മാര്ക്കെതിരെ ക്രൂരമായ നടപടികള്‍ സ്വീകരിക്കുന്ന പാകിസ്ഥാന് ഇതിന് മറുപടി പറയേണ്ടിവരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജമ്മു-കശ്മീരും ലഡാക്കും ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാന്റെ നിയമവിരുദ്ധ അധിനിവേശമാണ് മേഖലയില്‍ തുടരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും അടിസ്ഥാന കാരണമെന്നും ഇന്ത്യ ആവര്‍ത്തിച്ചു.
ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കാരണം പാക് അധീന കശ്മീരില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഗോതമ്പ് ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്കും വൈദ്യുതിക്കും സബ്സിഡി നല്‍കണമെന്നും അടിസ്ഥാന പൗരാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ടാണ് ജമ്മു കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സമരത്തിനിറങ്ങിയത്.
എന്നാല്‍ പ്രതിഷേധം സമാധാനപരമായി പരിഹരിക്കുന്നതിന് പകരം ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രതിഷേധ നേതാക്കള്‍ക്കെതിരെ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന വെടിവെപ്പിലും അക്രമങ്ങളിലും നിരവധി പേര് കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.















