ന്യൂഡൽഹി: 26/11 മുംബൈ ഭീകരാക്രമണത്തിൽ കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുൻ അണ്ടർ സെക്രട്ടറി ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ. 26/11 മുംബൈ ഭീകരാക്രമണത്തിന് മുമ്പ് ഭീകരർ ഉപയോഗിച്ച ബോട്ട് ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും, എന്നാൽ വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണം ആരംഭിച്ച ശേഷം മുംബൈയിലേക്ക് നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോകളെ അയയ്‌ക്കുന്നതിലും ഏകദേശം രണ്ട് മണിക്കൂർ വൈകിയെന്നും അദ്ദേഹം തുറന്നടിച്ചു. എഎൻഐ എഡിറ്റർ സ്മിത പ്രകാശിന് നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
അഭിമുഖത്തിൽ മറ്റൊരു ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ചിലരുടെ മയക്കുമരുന്ന് കടത്തിനെക്കുറിച്ച് ചോദ്യം ചെയ്തതിനാലാണ് ടീമിന്റെ പരിശീലകനായിരുന്ന ബോബ് വൂൾമർ, കൊല്ലപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം, ഇന്ത്യയിലെ യുവാക്കളെ ലക്ഷ്യമിട്ട് പാകിസ്താന്റെ ഐഎസ്ഐ ഇന്നും മയക്കുമരുന്ന് കടത്ത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് അതീതമായി കാണണമെന്നും, വികസിത ഭാരതത്തോടൊപ്പം സുരക്ഷിത ഭാരതം എന്ന ലക്ഷ്യവും കൈവരിക്കേണ്ടത് അനിവാര്യമാണെന്നും ആർ.വി.എസ്. മണി അഭിമുഖത്തിൽ പറഞ്ഞു.
2005 മുതൽ 2010 വരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന കാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ വെളിപ്പെടുത്തലുകളെന്ന് ആർ.വി.എസ്. മണി പറഞ്ഞു.
രാഹുലിനെതിരെയും അദ്ദേഹം പോഡോകാസ്റ്റിൽ തുറന്നടിക്കുന്നുണ്ട്. ലഷ്‌കറിനേക്കാൾ ഭീഷണി ഹിന്ദു സംഘടനകളെന്ന് രാഹുൽ പറഞ്ഞതായി വിക്കിലീക്സ് രേഖകളുണ്ട്. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തുകാരാം ഓംബ്ലെ അജ്മൽ കസബിനെ ജീവനോടെ പിടികൂടിയിരുന്നില്ലെങ്കിൽ, 26/11 ആക്രമണവും ‘ഹിന്ദു ഭീകരവാദ’ത്തിന്റെ പേരിൽ ചിത്രീകരിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
2006-ൽ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആഭ്യന്തര മന്ത്രാലയത്തോട് ‘ഹിന്ദു ഭീകരവാദ’വുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ തേടിയിരുന്നുവെന്നും, എന്നാൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖകളിൽ അത്തരമൊരു കേസ് ഇല്ലെന്ന് താൻ അറിയിച്ചിരുന്നുവെന്നും ആർ.വി.എസ്. മണി പറഞ്ഞു. 2010 വരെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിൽ പ്രവർത്തിച്ച കാലയളവിൽ ‘ഹിന്ദു ടെററിസം’ എന്ന പരാമർശമുള്ള ഒരു ഔദ്യോഗിക ഫയലും താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലേഗാവ് സ്‌ഫോടനക്കേസ് തുടക്കം മുതൽ കെട്ടിച്ചമച്ച കേസായിരുന്നുവെന്നും സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത്, മേജർ രമേഷ് ഉപാധ്യായ എന്നിവർക്കെതിരായ നടപടികൾ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും ആർ.വി.എസ്. മണി ആരോപിച്ചു.















