കൊച്ചിയും പരിസരപ്രദേശങ്ങളും നിരോധിത ഭീകരസംഘടനകളുടെയും അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയുടെയും സുരക്ഷിത താവളം; കായിക ക്ലബ്ബുകളുടെ മറവിൽ ആയുധപരിശീലനം; അമിത് ഷായ്‌ക്ക് കത്ത്

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: കേരളത്തിലെ ജിഹാദി ഭീകര ശൃംഖലകൾ, നർക്കോ-ടെററിസം, സംഘടിത കുറ്റകൃത്യ സംഘങ്ങൾ എന്നിവയ്‌ക്കെതിരെ  യുഎപിഎ പ്രകാരം കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ബിജെപി സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കരൻ കത്തയച്ചു.

യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ മുഖ്യപ്രതി അബ്ദുൾ നാസറിനെ കൊച്ചി പള്ളുരുത്തിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് കത്തയച്ചത്. കൊച്ചി ഉൾപ്പെടെയുള്ള പ്രദേശങ്ങളെ നിരോധിത ഭീകരസംഘടനകളും അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയകളും സുരക്ഷിത താവളങ്ങളാക്കി മാറ്റിയിരിക്കുകയാണ്. 2010-ൽ പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി സാവാദിനെ വർഷങ്ങളോളം ഒളിവിൽ കഴിയാൻ സഹായിച്ചതും സമാന ശൃംഖലയാണെന്നും കത്തിൽ പറയുന്നു.

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതി അബ്ദുൾ നാസർ മൂന്ന് വർഷത്തോളം കൊച്ചിയിൽ ഒളിവിൽ കഴിയാൻ പി.എഫ്.ഐ.യുമായി ബന്ധപ്പെട്ട പ്രാദേശിക ശൃംഖലകൾ സഹായിച്ചുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പെരുമ്പാവൂരിലെ പി.എഫ്.ഐ. ജില്ലാ ഓഫീസ് റെയ്ഡ് ചെയ്ത് പൂട്ടിയെങ്കിലും സംഘടനയുടെ ഭൂഗർഭ ശൃംഖല ഇപ്പോഴും സജീവമാണ്.  യോഗ, കായിക ക്ലബ്ബുകൾ എന്നിവയുടെ മറവിൽ യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നുവെന്നും കത്തിൽ പറയുന്നു. എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്ത യു.എ.പി.എ. കേസുകളുടെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാരിനോട് കേന്ദ്രം തേടണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അതേസമയം, ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) കണക്കുകൾ ചൂണ്ടിക്കാട്ടി, മയക്കുമരുന്ന് കേസുകളിൽ കൊച്ചി രാജ്യത്ത് രണ്ടാം സ്ഥാനത്താണെന്നും പെരുമ്പാവൂരിൽ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവും ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ഇടപാടുകളും സംഘടിത കുറ്റകൃത്യ ശൃംഖലയുടെ ഭാഗമാണെന്നും കത്തിൽ  പറയുന്നുണ്ട്.

Share